ഇൻഡോർ: 17-മത് യൂത്ത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വെച്ച് നടന്നു. ആഘോഷ പരിപാടിയുടെ ഉദ്ഘാടനം വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് നിർവഹിച്ചത്. യുവഭാരതത്തിന്റെ ആർജവം വളരെയധികം വ്യക്തമാണെന്ന് അദ്ദേഹം പരിപാടിയെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷക്കാലത്തിൽ പ്രകടമായ മാറ്റങ്ങൾ പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാസിമേഖലയിൽ ഡിജിറ്റൽ ഡെലിവറിയിലെ മികച്ച പ്രവർത്തനവും സാമൂഹിക ആനുകൂല്യങ്ങളും വലിയ തോതിൽ മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ മികച്ച രീതിയിൽ പുരോഗതി കൈവരിക്കാനായെന്നും ഇത് വഴി സമൂഹത്തിന് ശുഭപ്രതീക്ഷ നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ തലമുറ വിദേശ രാജ്യങ്ങളിലുളള പഠനത്തിലും ജോലിയിലും യാത്രയിലും മുൻപിലാണെന്ന് ജയശങ്കർ പറഞ്ഞു. പ്രവാസികൾക്ക് അനുയോജ്യമാവുന്ന തരത്തിൽ മികച്ച ജോലി സ്ഥലം, സുരക്ഷയോടുകൂടി മികച്ച യാത്രാനുഭവങ്ങൾ, വേർതിരിവുകളില്ലാതെ തുല്യത എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായി അദ്ദേഹം പറഞ്ഞു. കൂടാതെ ജർമ്മനിയുമായി കുടിയേറ്റ-ചലനക്ഷമത പങ്കാളിത്തത്തിനും ഓസ്ട്രിയയുമായി വർക്കിംഗ് ഹോളിഡേ പങ്കാളിത്തത്തിനുമായി കൂടിക്കാഴ്ചകളും ഉച്ചകോടികളും നടത്തുന്നതായും വിദേശകാര്യമന്ത്രി അറിയിച്ചു.
മദാദ് പോലെയുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെ പ്രവാസികളുടെ പരാതികൾ പരിഹരിക്കപ്പെടുന്നതായും കൂടാതെ നഷ്ടപ്പെട്ട പാസ്‌പോർട്ട് വേഗത്തിൽ തിരികെ കിട്ടാനുമുളള ശ്രമങ്ങളിലും സർക്കാർ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ കാലഘട്ടത്തിൽ സർക്കാരും പ്രവാസികളും തമ്മിലുളള ആത്മബന്ധം പ്രകടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നടപ്പിലാക്കിയ പദ്ധതികളായ വന്ദേഭാരത് മിഷൻ, വാക്‌സിൻ മൈത്രി എന്നിവയ്‌ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂർ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഓസ്‌ട്രേലിയ പാർലമെന്റ് അംഗം സനെറ്റ മസ്‌കാരെൻഹാസ് എന്നിവർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തിങ്കളാഴ്ച ഇൻഡോറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസി ഭാരതീയ ദിവസിന് ഉദ്ഘാടനം നിർവഹിക്കും. രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് 2023 പുരസ്‌കാരങ്ങൾ നൽകുകയും ചൊവ്വാഴ്ച സമാപന പരിപാടിയിൽ രാഷ്‌ട്രപതി അദ്ധ്യക്ഷ സ്ഥാനം നിർവഹിക്കുകയും ചെയ്യും.
Comments