ഗുവാഹത്തി: ട്വന്റി ട്വന്റി പരമ്പരയില്‍ 2-1ന് ശ്രീലങ്കയെ കീഴടക്കിയ ആത്മ വിശ്വാസവുമായി ഏകദിന പരമ്പരക്കിറങ്ങിയ ഇന്ത്യയ്‌ക്ക് മികച്ച സ്കോർ. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373 റൺസ് നേടി. കോഹ്ലിയുടെയും രോഹിത്തിന്റെയും ഗില്ലിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നേടി കൊടുത്തത്. തന്റെ 73-ാം അന്താരാഷ്‌ട്ര സെഞ്ച്വറിയോടെ വിരാട് കോഹ്ലി ആവേശമായി. 12 ഫോറും 1 സിക്സും ഉൾപ്പടെ 87 പന്തിൽ നിന്നും 113 റൺസാണ് താരം അടിച്ചെടുത്തത്.
ഓപ്പണിംഗ് ഇറങ്ങിയ രോഹിത്ത്-ഗില്ല് കൂട്ടുകെട്ട മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രോഹിത്ത് ശർമ്മ 67 പന്തിൽ നിന്നും 87 റൺസും ശുഭ്മാൻ ഗില്ല് 60 പന്തിൽ നിന്നും 70 റൺസും നേടി. ഗില്ല് ഔട്ടായതോടെ ക്രീസിൽ ഇറങ്ങിയ കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ശ്രീലങ്കയ്‌ക്കെതിരായ കോഹ്‌ലിയുടെ 9-ാം സെഞ്ച്വറി കൂടിയാണിത്. അന്താരാഷ്‌ട്ര സെഞ്ച്വറികളിൽ സച്ചിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് കോഹ്ലി. ഏകദിനത്തിൽ താരത്തിന്റെ 45-ാം സെഞ്ച്വറിയാണിത്. സച്ചിൻ മാത്രമാണ് ഏകദിനത്തിൽ അമ്പത് സെഞ്ച്വറികൾ പൂർത്തിയാക്കിയത്.
കോഹ്ലി, രോഹിത്ത്, ഗില്ല് എന്നിവർക്ക് പുറമെ ശ്രേയസ് അയ്യർ(28), കെ.എൽ രാഹുൽ(39), ഹർദ്ദിക് പാണ്ഡ്യ(14), അക്സർ പട്ടേൽ(9), മുഹമ്മദ് ഷമി(4), മുഹമ്മദ് സിറാജ്(7) എന്നിങ്ങനെയാണ് മറ്റ് സ്കോറുകൾ. ശ്രീലങ്കയ്‌ക്ക് വേണ്ടി കസുൻ രജിത 3 വിക്കറ്റും ദിൽശൻ മധുശങ്ക, ചാമിക കരുണരത്‍നെ, ദാസുൻ ഷനക, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
Comments