വാരണാസി : ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരിയ്‌ക്ക് 13-ന് തുടക്കുമാകും. ഇതിന് മുന്നോടിയായി ആഡംബര കപ്പൽ കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട് വാരണാസിയിലെത്തി. ഡിസംബർ 22-നാണ് ആഡംബര കപ്പൽ യാത്ര പുറപ്പെട്ടത്. ശനിയാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് എത്താൻ താമസിക്കുകയായിരുന്നു. വാരണാസിയിലെ രാംനഗർ തുറമുഖത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ളാഗ് ഓഫ് ചെയ്യുക.
രാംനഗർ തുറമുഖത്ത് നിന്നും യാത്ര തിരിക്കുന്ന ആഡംബര കപ്പലിന് സന്ത് രവിദാസ്ഘട്ടിൽ വച്ച് ഗംഭീര സ്വീകരണം ലഭിക്കും. മൂന്ന് നിലകളിലായി നിർമ്മിച്ചിരിക്കുന്ന ആഡംബര കപ്പലിലെ യാത്ര ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലഗതാഗത യാത്രയായിരിക്കും. വാരണാസിയിൽ നിന്ന് അസമിലെ ദിബ്രുഗറിലേക്കാണ് കപ്പൽ യാത്ര. 18 സ്യൂട്ടുകളിലായി 80 യാത്രക്കാർക്ക് ക്രൂയിസ് കപ്പലിൽ യാത്ര ചെയ്യാവുന്നതാണ്.
51 ദിവസം സാഹസിക യാത്ര നയിക്കുന്ന ആഡംബര കപ്പൽ 15 ദിവസംകൊണ്ട് ബംഗ്ലാദേശ് കടക്കും. തുടർന്ന് ബ്രഹ്‌മപുത്ര നദിയിലൂടെ അസമിലേ ദിബ്രുഗറിലേക്കെത്തും. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 5 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന കപ്പൽ ഏകദേശം 3,200 കിലോമീറ്റർ താണ്ടിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. 27 നദികളിലൂടെയാണ് കപ്പലിന്റെ യാത്ര. ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ്, ആസം എന്നീ സംസ്ഥാനങ്ങളിലെ നദികളിലൂടെയാണ് കപ്പൽ സഞ്ചരിക്കുക. ഗംഗ, മേഘ്‌ന, ബ്രഹ്‌മപുത്ര എന്നീ മൂന്ന് പ്രധാന നദികളിലൂടെയും കപ്പൽ സഞ്ചരിക്കുന്നുണ്ട്.
ബംഗാളിലെത്തുന്ന ആഢംബര കപ്പൽ ഭാഗീരഥി, ഹൂഗ്ലി, ബിദ്യാവതി, മാലത, സുന്ദർബൻസ് എന്നീ നദീതടങ്ങലിലൂടെയായിരിക്കും സഞ്ചരിക്കുക. ശേഷം ബംഗ്ലാദേശിലെത്തുന്ന കപ്പൽ മേഘ്‌ന, പത്മ, ജമുന എന്നീ നദീതടങ്ങളിലൂടെ അസമിലെ ബ്രഹ്‌മപുത്ര നദീതീരത്ത് സമാപിക്കും. വിവധ ചരിത്ര-പൈതൃക സ്മാരകങ്ങളും നാഷണൽ പാർക്കുകളും മറ്റ് പ്രധാന ഇടങ്ങളും സന്ദർശിച്ചായിരിക്കും കപ്പൽ യാത്ര.
Comments