ന്യൂഡൽഹി: ആത്മനിർഭർ ഭാരതിലൂടെ സേനയുടെ കരുത്തും ആധുനികവത്കരണവും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. കര-നാവിക സേനയ്‌ക്ക് ആവശ്യമായ അത്യാധുനിക സാമഗ്രികൾ വാങ്ങുന്നതിന് 4,300 കോടി രൂപയുടെ പദ്ധതിക്കാണ് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്. ഇതൊടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതും നിർമ്മിച്ചതുമായ കൂടുതൽ പ്രതിരോധ സാമഗ്രികൾ സേനയുടെ ഭാഗമാകും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന ഡിഫൻസ് അക്വസിഷൻ കൗൺസിൽ മൂന്ന് ഇടപാടുകൾക്കാണ് അന്തിമ അനുമതി നൽകിയിരിക്കുന്നത്. ഡിആർഡിഒ വികസിപ്പിച്ച ഹ്രസ്വദൂര മിസൈൽ പ്രതിരോധ സംവിധാനമായ വിഎസ്എച്ച്ഒആർഡി(ഐആർ ഹോമിങ്) യും ഉടൻ സേനയുടെ ഭാഗമാകുമെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ആന്റി ടാങ്ക് മിസൈലായ ഹെലിന(HELINA), ലൈറ്റ് ഹെലികോപ്റ്ററിൽ സജ്ജികരിക്കാൻ ആവശ്യമായ വിക്ഷേപണ സംവിധാനങ്ങൾ, നിരീക്ഷണ ഉപകരണങ്ങൾ എന്നിവയ്‌ക്കുള്ള അനുമതിയും ഇതിൽ ഉൾപ്പെടും. നാവിക സേനയുടെ ‘ശിവാലിക് ക്ലാസ്’ കപ്പലുകളിൽ ഘടിപ്പിക്കാനവശ്യമായ ബ്രഹ്‌മോസ് ലോഞ്ചർ, ഫയർ കൺട്രോൾ സംവിധാനം, അടുത്ത തലമുറയിൽപ്പെട്ട നൂതന മിസൈൽ കപ്പലുകൾ എന്നിവ വാങ്ങിക്കുന്നതിനും പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നടപടി.
Comments