പത്തനംതിട്ട: യുവതീപ്രവേശന വിധിയിലെ വേറിട്ട ശബ്ദമായിരുന്നു മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര ദർശനത്തിനായി ശബരീശ സന്നിധിയിൽ എത്തി. പമ്പയിൽ നിന്ന് വെള്ളിയാഴ്ച രാത്രി സന്നിധാനത്തത്തിയ അവർ മേൽശാന്തിയിൽ നിന്ന് പ്രസാദം സ്വീകരിച്ചു. കണ്ണും മനവും നിറഞ്ഞാണ് മുൻ ചീഫ് ജസ്റ്റിസ് മല ഇറങ്ങിയത്.
യുവതീപ്രവേശനത്തെ ശക്തമായി എതിർത്ത ഇന്ദു മൽഹോത്രയുടെ വിധിന്യായം ഭക്തജനലക്ഷങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. യുവതീ പ്രവേശന വിധിക്കെതിരെ ഭക്തജനസംഘടനകൾ പുനപരിശോധനാ ഹർജികളിൽ ഉടനീളം ഉന്നയിച്ചത് ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ നിരീക്ഷണങ്ങളായിരുന്നു.
ചീഫ് ജസ്റ്റിസ് ഉൾപ്പെടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ നാലുപേരും യുവതീ പ്രവേശനത്തെ അനുകൂലിച്ചപ്പോൾ കൃത്യമായ നിരീക്ഷണങ്ങളിലൂടെ തന്റെ വിയോജിപ്പ് അടിവരയിട്ട് പറഞ്ഞായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിന്യായം. മറ്റുള്ളവർ ലിംഗസമത്വവും തൊട്ടുകൂടായ്മയും മാത്രം പരിഗണിച്ചപ്പോൾ മത ആചാരങ്ങളിൽ കോടതി ഇടപെടേണ്ടെന്നായിരുന്നു ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ നിരീക്ഷണം. ആചാരങ്ങൾ സമൂഹത്തെ ഹാനികരമായി ബാധിക്കുന്നില്ലെങ്കിൽ ഇടപെടേണ്ട ആവശ്യമില്ല. ഒരു മതത്തിന്റെ വിശ്വാസികളാണ് ആചാരങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഇന്ദു മൽഹോത്ര വിധിയെഴുതി.
മതനിരപേക്ഷത നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഏതൊരു മതവിഭാഗത്തിനും അവരുടെ വിശ്വാസത്തിനനുസരിച്ച് ആചാരവും അനുഷ്ഠാനവും തീരുമാനിക്കാം. യുക്തിക്കനുസരിച്ച് വിശ്വാസത്തെ മാറ്റുന്നത് ശരിയല്ല. വിവേചനമല്ല, മറിച്ച് മതവിശ്വാസത്തെ മാനിക്കാൻ എല്ലാവരും തയ്യാറകണമെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.
Comments