തിരുവനന്തപുരം: മൊബൈലിന്റെ പേരിലുണ്ടാണ്ടായ തർക്കത്തിൽ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവ് മരിച്ചു.ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു(39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
ഇന്നലെ രാത്രി കട്ടേലയിൽ വെച്ച് സാജു സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവരുമായി ചേർന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ സാജുവിന്റെ മൊബൈൽ ഇവർ ബലമായി കൈക്കലാക്കിയിരുന്നു. തിരികെ വാങ്ങുന്നതിനായി ചെന്നപ്പോഴാണ് സാജുവും ഇവരുമായി തർക്കം ഉണ്ടായത്. കല്ലും തടിക്കഷ്ണങ്ങളും ഉപയോഗിച്ചാണ് സുഹൃത്തുക്കൾ സാജുവിനെ മർദ്ദിച്ചത്. തുടർന്ന് അബോധാവസ്ഥയിലായ സാജുവിനെ ഇവർ കട്ടേല ഹോളി ട്രിനിറ്റി സ്‌കൂളിന് സമീപം ഉപേക്ഷിച്ച കടന്ന് കളയുകയായിരുന്നു.
സാജുവിനെ വഴിയരികിൽ പലരും കണ്ടെങ്കിലും മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി തിരിഞ്ഞു നോക്കിയില്ല. പിന്നീട് പുലർച്ചെ രണ്ട് മണിയൊടെ പോലീസ് എത്തി സാജുവിനെ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അനീഷും വിനോദും. സാജുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.















