തിരുവനന്തപുരം: സന്നിധാനത്ത് ഭക്തരോട് ദേവസ്വം ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറുകയും ശ്രീകോവിലിന് മുന്നിൽ നിന്നും അയ്യപ്പ ഭക്തരെ പിടിച്ചു തള്ളുകയും ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി. അയ്യപ്പ വിശ്വാസി അല്ലാത്തവരെയും സിപിഎമ്മുകാരെയും ക്ഷേത്രങ്ങളെ തകർക്കാൻ വേണ്ടി നിയമിക്കരുത് എന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. ഭക്തരെയും ക്ഷേത്രങ്ങളെയും തമ്മിൽ അകറ്റുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും അദ്ദേഹം തുറന്നടിച്ചു.
‘ശബരിമലയിൽ എത്തുന്ന ഭക്തരെ ദേവസ്വം ഉദ്യോഗസ്ഥൻ നിഷ്കരുണം ഉപദ്രവിക്കുന്ന വീഡിയോ കാണാൻ കഴിഞ്ഞു. ഒരു ഭക്തൻ ശബരിമലയിൽ എത്തുന്നത് മണ്ഡലകാല വൃതം അനുഷ്ഠിച്ച് ബുദ്ധിമുട്ടുകൾ സഹിച്ച് മലകയറി പതിനെട്ടാം പടി ചവിട്ടി ഭഗവാന്റെ മുന്നിൽ എത്തി ഒരു നോക്ക് കണ്ട് ആത്മ സംതൃപ്തിയണയാനാണ്. ഭഗവാനും ഭക്തനുമിടയിൽ ശ്രീകോവിൽ മറച്ചു നിൽക്കുന്ന, തൊഴാൻ നിൽക്കുന്ന ഭക്തരെ അതിക്രൂരമായ രീതിയിൽ പിടിച്ചു തള്ളുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് കാണാനിടയായത്. വളരെ സങ്കടം തോന്നി. അയ്യപ്പനെ ഒന്ന് കാണാൻ പോലും അനുവദിക്കാതെ ഭക്തരെ പിടിച്ചു തള്ളിയെങ്കിൽ ആ ഉദ്യോഗസ്ഥൻ ഒരിക്കലും ഒരു അയ്യപ്പ വിശ്വാസി ആയിരിക്കില്ല. സിപിഎമ്മിന്റെ യൂണിയനായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫെഡറേഷന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയാണ് ഭക്തരെ ഉപദ്രവിച്ച വ്യക്തി. ഇത്തരം ആൾക്കാരെ ക്ഷേത്രത്തിൽ നിയമിക്കുന്നത് ഭക്തരെയും ക്ഷേത്രങ്ങളെയും തമ്മിൽ അകറ്റാനാണ്’.
‘ക്ഷേത്രത്തിന്റെ ചൈതന്യത്തെ നശിപ്പിക്കാനും എല്ലാ രീതിയും ഹിന്ദുക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനുമാണ് വിശ്വാസികൾ അല്ലാത്ത ആൾക്കാരെ ശബരിമല പോലുള്ള മഹാക്ഷേത്രങ്ങളിൽ നിയമിക്കുന്നത്. വിശ്വാസ ബില്ല് എന്ന പേരിൽ പുതിയ ബില്ല് അവതരിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഇത് ഹിന്ദു വിശ്വാസങ്ങൾക്കെതിരാണ് എങ്കിൽ, ഹിന്ദു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർക്കാൻ വേണ്ടിയാണ് എങ്കിൽ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി അതിനെ എതിർക്കണം. ക്ഷേത്രങ്ങളിൽ വിശ്വാസം ഇല്ലാത്ത, അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥരെ നിയമിക്കാൻ പാടില്ല. ഇത്തരത്തിലൊരാളെ ശബരിമലയിൽ നിയമിച്ചതിൽ ശക്തമായ പ്രതിഷേധം വിഎച്ച്പി അറിയിക്കുന്നു. ഇയാളെ ഇനി ശബരിമലയിൽ തുടരാൻ അനുവദിച്ചാൽ ശക്തമായ നടപടികളുമായി വിശ്വഹിന്ദു പരിഷത്ത് മുന്നോട്ട് പോകും’ എന്ന് വിജി തമ്പി പറഞ്ഞു.
Comments