കാഠ്മണ്ഡു: നേപ്പാളിൽ 72 പേരുമായി തകർന്ന് വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് (കോക്ക് പീറ്റ് വോയ്‌സ് റെക്കോഡർ) കണ്ടെത്തിയെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. കാഠ്മണ്ഡുവിൽ നിന്ന് പൊഖാരയിലേക്ക് പോയ യതി എയർലൈൻസിന്റെ എടിആർ 72 വിമാനമാണ് സെതി നദി തീരത്ത് വെച്ച് തകർന്ന് വീണത്. 68 മൃതദേഹമാണ് ഇതു വരെ കണ്ടെടുത്തത്. നാല് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.
വിമാന അപകടത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്താണെന്ന് മനസിലാക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നത് ബ്ലാക്ക് ബോക്‌സുകളാണ്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 15 വർഷം പഴക്കമുള്ള വിമാനത്തിന് യന്ത്രത്തകരാർ ഉണ്ടായെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന് ഇടയാക്കിയ വിമാനം 2012 വരെ ഇന്ത്യയിൽ കിങ്ഫിഷർ എയർലൈൻസ് ഉപയോഗിച്ചിരുന്നു. പിന്നീട് വിമാനം കുറച്ച് കാലം തായ്ലൻഡിലെ ഒരു വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു. 2019-ലാണ് യതി എയർലൈൻസ് ഈ വിമാനം വാങ്ങിയത്.
Comments