വയനാട്: മൃഗങ്ങൾക്ക് നൽകുന്ന പരിഗണന പോലും വയനാട്ടിലെ മനുഷ്യർക്ക് നൽകാത്ത രാഹുലിന്റെ നിഷേധാത്മക നിലപാടിനെ വിമർശിച്ചു കൊണ്ട് കർഷക സംഘടനയുടെ തുറന്ന കത്ത്. കർഷക സംഘടനയായ കിഫ(കേരള ഇൻഡിപെഡന്റ് ഫാർമേഴ്സ് അസോസിയേഷൻ)യാണ് രാഹുലിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നാഗർഹോളയിലെ ആനക്കുട്ടിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് കർണ്ണാടക മുഖ്യമന്ത്രിക്ക് രാഹുൽ കത്തെഴുതിയിരുന്നു. എന്നാൽ കടുവയുടെ ആക്രമണത്തിൽ പുതുശ്ശേരിയിൽ കർഷകന്റെ ജീവൻ നഷ്ടമായിട്ടും വയനാട് എംപിയായ രാഹുൽഗാന്ധി തിരിഞ്ഞുപോലും നോക്കിയിട്ടില്ല.
വയനാട് എംപിയെന്ന നിലയിൽ രാഹുൽ എത്രത്തോളം പരാജയമാണെന്നും കത്ത് വ്യക്തമാക്കുന്നു. ‘രാഹുൽ…താങ്കളെ ജയിപ്പിക്കാൻ വോട്ട് തന്നത് ആനയും കടുവയുമല്ല, മനുഷ്യരാണെന്ന് മറക്കരുത്. കാട്ടുനീതി കാട്ടിൽ മതി’ എന്ന മുന്നറിയിപ്പും കത്തിലുണ്ട്.
കിഫയുടെ കത്ത്
എംപി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ പ്രവർത്തനങ്ങളുടെ മഹത്വം മനസ്സിലാക്കിയ വോട്ടർമാർ യുക്തിപരമായ തീരുമാനത്തിലെത്തിയപ്പോൾ, ഒരു സുരക്ഷിത സ്ഥലം തേടിയെത്തിയ താങ്കളെ രാജ്യത്തിനുവേണ്ടി ജീവൻ ബലി കഴിച്ച താങ്കളുടെ മുത്തശ്ശിയുടെയും പിതാവിന്റെയും സ്മരണയിൽ, ചെറുപ്രായത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട ഒരു കുട്ടിയോടുള്ള വാത്സല്യം മുഴുവൻ ചേർത്തുനിർത്തി വോട്ട് ചെയ്ത് ജയിപ്പിച്ച വയനാട്ടിലെ ജനങ്ങൾ കടുവയെ കൊണ്ടും കാട്ടാനയെ കൊണ്ടും സിംഹം ഒഴിച്ച് ലിസ്റ്റിൽ പേര് ചേർത്തിട്ടുള്ള ബാക്കിയെല്ലാ വന്യമൃഗങ്ങളെ കൊണ്ടും യുക്തി ബോധമില്ലാത്ത പരിസ്ഥിതി ഭ്രാന്തന്മാരെ കൊണ്ടും അടിസ്ഥാനപരമായ ജീവിത സാഹചര്യങ്ങൾ പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്ന വയനാട്ടിലെ മനുഷ്യരുടെ കാര്യം നാഗർ നാഗർഹോളയിലെ ആനക്കുട്ടിയുടെ കാര്യം പരിഗണിക്കുന്നതിനിടയിൽ സമയം കിട്ടിയാൽ അങ്ങ് ഓർക്കുക എങ്കിലും ചെയ്യണം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മാത്രം ഏഴിൽ അധികം വളർത്തുമൃഗങ്ങളെയാണ് ബത്തേരിക്കടുത്ത് പാഴൂർ എന്ന ഒറ്റ സ്ഥലത്ത് മാത്രം കടുവ കൊന്നുകളഞ്ഞത്. ഒരുകാലത്ത് കാർഷിക മേഖലയുടെ പിൻബലത്തോട് സമ്പൽസമൃദ്ധിയിൽ ആയിരുന്ന വയനാട്ടിൽ വന്യമൃഗ ശല്യം ഇല്ലാത്ത ഒരിടം പോലും അവശേഷിക്കുന്നില്ല. ഓരോ തവണ വന്യമൃഗ ആക്രമണങ്ങൾ ഉണ്ടാവുമ്പോഴും ഒരു കുടുംബത്തിന്റെ വരുമാന മാർഗ്ഗമാണ് ഇല്ലാതാവുന്നത് അതോടെ ആ കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ഒരു പരിധിവരെ അസ്തമിക്കുകയാണ്. ഒരു കോടീശ്വരനായി രാജ്യത്തെ പ്രധാനമന്ത്രിയുടെ മകനായി ജനിച്ചു വീണ അങ്ങേയ്ക്ക് ഈ കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും കഥകൾ എത്രത്തോളം മനസ്സിലാകും എന്ന് അറിയില്ല.
ആനയും കടുവയും കൊന്നതും പരിക്കേൽപ്പിച്ചതുമായ മനുഷ്യരുടെ വീടുകളിലേക്ക്, വന്യമൃഗങ്ങൾ മൂലം കൃഷി നാശം സംഭവിച്ച് കടക്കണിയിൽ ആയ കർഷകരുടെ ഇടയിലേക്ക് കടന്നു ചെല്ലാൻ താങ്കൾക്ക് താല്പര്യം ഇല്ലായിരിക്കാം എങ്കിലും താങ്കളെ ജയിപ്പിക്കാൻ വോട്ടു തരുന്നത് ആനയും കടുവയുമല്ല, മനുഷ്യരാണെന്ന് മറക്കരുത്. കാട്ടിൽ മതി കാട്ടുനീതി…
Comments