ഇസ്ലാമാബാദ്: നയതന്ത്ര ചർച്ചകൾക്ക് ഇന്ത്യ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള യുദ്ധത്തിൽ നിന്നും പാകിസ്താൻ പാഠം പഠിച്ചുവെന്നും പരസ്പരം കലഹിക്കുന്നതിന് പകരം സമാധാനവും വികസനവുമാണ് വേണ്ടതെന്നും ഷെഹ്ബാസ് പറഞ്ഞു. ദുബായ് ആസ്ഥാനമാക്കിയുള്ള അൽ അറേബ്യയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാക് പ്രധാനമന്ത്രി നയം വ്യക്തമാക്കിയത്.
കശ്മീർ അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്ത് പരിഹരിക്കണം. ഇന്ത്യയും പാകിസ്താനും അയൽരാജ്യങ്ങളാണ്. എക്കാലവും അടുത്തടുത്ത് കഴിയേണ്ടവരാണ്. യുദ്ധങ്ങൾ പാക് ജനതയ്‌ക്ക് ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് സമ്മാനിച്ചതെന്നും ഷെഹബാസ് ഷരീഫ് കൂട്ടിച്ചേർത്തി.
സാമ്പത്തിക പ്രതിസന്ധിയിലും ഭീകരാക്രമണങ്ങളിലും പാകിസ്താൻ പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയിലാണ് പ്രധാനമന്ത്രിയുടെ ഇത്തരം പരാമർശം എന്നതാണ് ശ്രദ്ധേയം. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യയെ പാകിസ്താൻ മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയ്‌ക്ക് അവരുടേതായ നയമുണ്ടെന്നും അവർ ആർക്ക് മുന്നിലും തലകുനിക്കുന്നില്ലെന്നും പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ നടത്തിയ പ്രസ്താവനയിൽ ഇമ്രാൻ അഭിപ്രായപ്പെട്ടിരുന്നു.
Comments