കൊച്ചി: 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്ന് 50ലധികം ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം ചെയ്തിരുന്നതായി കണ്ടെത്തി. കളമശേരി കൈപ്പടമുകളിൽ നിന്ന് പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്ന് എറണാകുളത്തെ നിരവധി ഹോട്ടലുകളിലേക്കാണ് ഇറച്ചി വിതരണം ചെയ്തിരുന്നത്. ഇതെല്ലാം കാലപ്പഴക്കം വന്ന ഇറച്ചികളായിരുന്നു.
നേരത്തെ പഴകിയ ഇറച്ചി പിടികൂടിയതിന് പിന്നാലെ കേസെടുത്തതിനെ തുടർന്ന് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ നിന്നും ബിൽ ബുക്കുകൾ കണ്ടെത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്. കളമശേരി പോലീസ് സ്ഥാപനത്തിൽ പരിശോധന തുടരുകയാണ്.
അമ്പതിലധികം ഹോട്ടലുകളിലേക്കാണ് പഴകിയ ഇറച്ചി ഇവർ കൈമാറിയത്. അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള ഹോട്ടലുകളാണ് ഭൂരിഭാഗവും. ഹൈദരാബാദിലുള്ള കോഴിയിറച്ചി വിൽപ്പനക്കാരിൽ നിന്നാണ് ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാൻ ഇറച്ചി വാങ്ങിയിരുന്നത്. കാലാവധി കഴിഞ്ഞ മാംസം ട്രെയിൻ വഴി കേരളത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഈ ഇറച്ചി റെഡി ടു കുക്ക് രൂപത്തിലാക്കി ഹോട്ടലുകളിലേക്ക് കൈമാറും. അതിനാൽ ഇറച്ചി യുടെ കാലപ്പഴക്കം തിരിച്ചറിയാനാകില്ല.
സംഭവത്തിൽ കളമശേരി പോലീസ് അന്വേഷണം തുടരുകയാണ്. കൂടാതെ ഹൈക്കോടതി രജിസ്ട്രാറുടെ ഇടപെടലിൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Comments