കീവ്: ഹെലികോപ്റ്റർ തകർന്ന് വീണ് 16 മരണം. യുക്രെയ്‌നിലെ ആഭ്യന്തരമന്ത്രി അടക്കമുള്ളവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളും മരിച്ചിട്ടുണ്ട്. യുക്രെയ്‌നിലെ തലസ്ഥാന നഗരമായ കീവിന് സമീപമുള്ള കിൻഡർഗാർട്ടന് അടുത്താണ് അപകടമുണ്ടായത്. 16 പേരുടെ മരണം സ്ഥിരീകരിച്ചതായി യുക്രെയ്ൻ പോലീസാണ് അറിയിച്ചിരിക്കുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു ഹെലികോപ്റ്ററിൽ സഞ്ചരിച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗമാളുകളും മരിച്ചുവെന്നാണ് പ്രാഥമിക വിവരം. ഇതിലൊരാൾ ആഭ്യന്തര മന്ത്രിയായ ഡെനീസ് മൊനാസ്റ്റിർസ്‌കി ആണ്. യുക്രെയ്നിൽ 2021ലായിരന്നും മൊനാസ്റ്റിർസ്‌കി ആഭ്യന്തരമന്ത്രിയായി നിയമിതനായത് . 42-കാരനായ ഇദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട്. ആഭ്യന്തരമന്ത്രിയുടെ ഡെപ്യൂട്ടി മിനിസ്റ്ററായ യെവ്‌ഗെനി യെനിനും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
അപകടത്തിന് പിന്നാലെ പത്ത് കുട്ടികൾ ഉൾപ്പെടെ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിൻഡർഗാർട്ടനിലുണ്ടായിരുന്ന കുട്ടികളും ജീവനക്കാരുമാണിവർ. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും യുക്രെയ്ൻ പോലീസ് അറിയിച്ചു.
Comments