തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെ.വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് ക്യാബിനറ്റ് പദവിയോടെയുള്ള നിയമനത്തിന് തീരുമാനമെടുത്തത്. എട്ടു മാസങ്ങൾക്കു മുമ്പ് അച്ചടക്ക ലംഘനത്തിന് കെ.വി തോമസിനെതിരെ കോൺഗ്രസ് നടപടിയെടുത്തിരുന്നു. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതിനാലാണ് കോൺഗ്രസ് നടപടി കൈക്കൊണ്ടത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും കെ.വി തോമസ് പങ്കെടുത്തിരുന്നു. എന്നാൽ തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥി പരാജയപ്പെട്ടതോടെ കെ.വി തോമസിനെ കോൺഗ്രസ് കണക്കിന് പരിഹസിച്ചിരുന്നു. കോൺഗ്രസിന്റെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ച കെ.വി.തോമസിന് ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം നൽകി കൊണ്ടാണ് ഇപ്പോൾ പിണറായി സർക്കാർ സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.
നേരത്തെ, എ.സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചിരിക്കുന്നത്. ഒന്നര ലക്ഷത്തോളമായിരിക്കും ശമ്പളം. കൂടാതെ, വീടും വാഹനവും പേഴ്സണൽ സ്റ്റാഫും തോമസിന് ഉണ്ടാകും.ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാം പ്രതിനിധിയായാണ് തോമസെത്തുന്നത്. നിലവിൽ നയതന്ത്രവിദഗ്ധൻ വേണു രാജാമണി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഓവർസീസ് പദവിയിലുണ്ട്.
Comments