കൊച്ചി: സംസ്ഥാനത്തെ എൻഐഎ റെയ്ഡുകൾ കേരളാ പോലീസ് ചോർത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്രവാദ സംഘടനകൾക്ക് കുടപിടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന താത്പര്യം സംരക്ഷിക്കാനല്ല, മറിച്ച് സിപിഎമ്മിന്റെ താത്പര്യ സംരക്ഷണത്തിനാണ് പ്രൊഫ.കെ വി തോമസിന്റെ സ്ഥാനലബ്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം സമുദായത്തിലേക്ക് കടന്നു കയറാൻ രാജ്യവിരുദ്ധ ശക്തികളെ ഉപയോഗിക്കുകയാണ് സിപിഎം. മിന്നൽ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജപ്തി സർക്കാർ നീട്ടിക്കൊണ്ടുപോവുകയാണ്. പിഎഫ്ഐ കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡുകൾ കേരളാ പോലീസ് ചോർത്തുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
മുൻ കോൺഗ്രസ് നേതാവ് കെ.വി തോമസിനെ സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കിൽ നിയമിച്ചത് രാഷ്‌ട്രീയ താൽപര്യം സംരക്ഷിക്കാനാണ്.
കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചത് അഴിമതിയും ധൂർത്തുമാണെന്നും, കേന്ദ്രം സഹായിക്കുന്നില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ പത്ത് വർഷം കേന്ദ്രം കേരളത്തിന് നൽകിയ സാമ്പത്തിക സഹായ വിവരങ്ങൾ പുറത്തുവിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുന്നണി മര്യാദയെക്കുറിച്ച് പറയുന്ന സിപിഎം പാലായിൽ നടന്നത് എന്താണെന്ന് വിശദീകരിക്കണം. മഞ്ചേശ്വരം കോഴക്കേസ് കള്ളക്കേസാണെന്ന് വ്യക്തമായതാണെന്നും നിയമപരമായി നേരിടുമെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
Comments