ഡൽഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലോട്ട് അടുക്കെ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന പ്രതിപക്ഷമായ സിപിഎമ്മിന്റെ ലക്ഷ്യം. ശക്തമായ ഭരണവിരുദ്ധ വികാരവും തുടർച്ചയായ ഭരണത്തിലൂടെ സംസ്ഥാനത്തെ വർഷങ്ങളോളം പിന്നോട്ടടിച്ചതുമാണ് സിപിഎമ്മിനെ അധികാര കസേരയിൽ നിന്നും ത്രിപുര ജനങ്ങൾ ആട്ടിയോടിക്കാൻ കാരണമായത്. ഇതോടെ ചരിത്രപരമായ വിജയം ബിജെപി നേടുകയും ചെയ്തു. ഇപ്പോൾ എങ്ങനെയും ഭരണം തിരിച്ചു പിടിക്കു എന്ന ലക്ഷ്യമാണ് ഇടതുപക്ഷത്തിന് മുന്നിൽ. അതിനായി കോൺഗ്രസ് പാർട്ടിയെയാണ് പ്രധാനമായും സിപിഎം ആശ്രയിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംയുക്ത റാലി നടത്താനാണ് സിപിഎം-കോൺഗ്രസ് ധാരണ.
പാർട്ടി പതാകകൾക്ക് പകരം ദേശീയ പതാക ഉപയോഗിച്ചായിരിക്കും സംയുക്ത റാലി. ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് റാലി. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പര ധാരണയോടെ മത്സരിക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനം. സീറ്റു ധാരണയ്‌ക്കുള്ള ഒരു റൗണ്ട് ചർച്ച ഇതിനോടകം തന്നെ പൂർത്തിയായി. ഫെബ്രുവരി 16-നാണ് ത്രിപുര പോളിംഗ് ബൂത്തിലേക്ക് നീങ്ങുക. കോൺഗ്രസിനൊപ്പം ത്രിപുരയിലെ തിപ്ര മോത പാർട്ടി കോൺഗ്രസിനെയും തങ്ങൾക്കൊപ്പം നിർത്താനുള്ള ശ്രമത്തിലാണ് സിപിഎം.
തിപ്ര മോത പാർട്ടി കോൺഗ്രസ് സിപിഎം സഖ്യത്തിനൊപ്പം നിൽക്കുമോയെന്നതിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പ്രത്യേക സംസ്ഥാനമെന്ന നിലപാടിനെ ആര് പിന്തുണക്കുന്നുവോ അവരോടൊപ്പം നിൽക്കുമെന്ന് തിപ്ര മോത പാർട്ടി പ്രത്യുദ് ദേബ് ബർമൻ പ്രതികരിച്ചിരുന്നു. ബിജെപിയെ തോൽപ്പിക്കാൻ സിപിഎം- കോൺഗ്രസ് സഖ്യത്തിന് കഴിയുന്നിടത്ത് മത്സരിക്കില്ലെന്ന് പ്രത്യുദ് സൂചന നൽകിയത് പ്രതിപക്ഷത്തിന് ആശ്വാസമാണ്. എന്നാൽ വികസനവുമായി മുന്നോട്ട് പോകുന്ന ബിജെപിയെ പിടിച്ചു കെട്ടാൻ സിപിഎമ്മിന് സാധിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments