ആലപ്പുഴ: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിന്റെ മുഖഛായ മാറുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ജനുവരി 21(ഇന്ന്) വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ അദ്ധ്യക്ഷത വഹിക്കും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ പദ്ധതി പ്രകാരം 173 കോടി ചിലവിലാണ് കെട്ടിടം നിർമ്മിച്ചത്.
ആധുനിക സൗകര്യങ്ങളുള്ള പുതിയ ആറ് നില കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള പദ്ധതിക്ക് തറക്കല്ലിട്ടത് 2016 ഫെബ്രുവരിയിൽ അന്നത്തെ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നദ്ദയായിരുന്നു. കേന്ദ്ര വിഹിതം 120 കോടിയും സംസ്ഥാന വിഹിതമായ 53 കോടി രൂപയുമാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച പുതിയ ബ്ലോക്കിൽ ഒമ്പത് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്‌ക്കായി ആധുനിക മെഡിക്കൽ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ന്യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, നെഫ്രോളജി, എൻഡോക്രൈനോളജി, കാർഡിയോളജി, കാർഡിയോതൊറാസിക്, ന്യൂറോ സർജറി, യൂറോളജി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളിലായി 200 കിടക്കകളും 50 ഐസിയു കിടക്കകളുമുണ്ട്. നൂതന ഉപകരണങ്ങളോടെ സജ്ജീകരിച്ച 6 പോസ്റ്റ് കാത്ത് ഐസിയു, 6 സ്റ്റെപ് ഡൗൺ ഐസിയു, എട്ട് മോഡ്യുലാർ ഓപ്പറേഷൻ തീയറ്ററുകൾ എന്നിവയും സജ്ജമായിട്ടുണ്ട്.
Comments