തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ സംസ്ഥാന സർക്കാർ. ലാൻഡ് റവന്യൂ കമ്മീഷണർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ജപ്തി അവസാനിക്കേണ്ടതാണ്. എന്നാൽ നടപടികൾ പൂർത്തിയായിട്ടില്ലായെന്നാണ് റവന്യു വകുപ്പ് അറിയിച്ചിരിക്കുന്നത്.
സ്വത്ത് കണ്ടുകെട്ടൽ നാളെക്കൊണ്ട് മാത്രമേ പൂർത്തിയാകുകയുള്ളു എന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ജപ്തി ഇന്നും തുടരും. ഇതുവരെ പൂർത്തിയാക്കിയ റിപ്പോർട്ട് നാളെ സമർപ്പിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
14 ജില്ലകളിലായി 234 ഭീകരരുടെ സ്വത്തു വകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളി പുതിയകാവിലെ വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫിന്റെ പട്ടാമ്പി ഓങ്ങല്ലൂരിലുള്ള സ്ഥലവും ജപ്തി ചെയ്തു. ആലുവയിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ പെരിയാർ വാലി ട്രസ്റ്റ് ക്യാമ്പസും അനുബന്ധ സാമഗ്രികളും ജപ്തി ചെയ്തതിൽ ഉൾപ്പെടുന്നു. 68 സെന്റിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
ഹർത്താലിന് മറവിൽ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടം ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവ് നടപ്പാക്കാൻ കാലതാമസം വരുത്തി. കോടതിയിൽ നിന്നും അന്ത്യശാസനം ലഭിച്ചതിനെ തുടർന്ന് ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Comments