ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 126-ാം ജന്മദിന സ്മരണയിൽ രാജ്യം. നേതാജിയുടെ ഓർമ്മയ്‌ക്കായി ജനുവരി 23 പരാക്രം ദിവസ് ആയാണ് ആചരിക്കുന്നത്. ജന്മദിന വാർഷിക പരിപാടികളിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയർ വീർ സവർക്കർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തി.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 21 പേരില്ലാത്ത ദ്വീപുകൾക്ക് പരം വീർ ചക്ര പുരസ്‌കാര ജോതാക്കളുടെ പേര് നൽകുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപിൽ നിർമ്മിച്ചിരിക്കുന്ന അദ്ദേഹത്തിന്റ സ്മാരകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. വീഡിയോ കോൺഫറൻസിലൂടെയാകും പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുക.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് മഹത്തായ സംഭാവനകൾ നൽകിയ നേതാജിയെ സ്മരണ പുതുക്കിക്കൊണ്ടുള്ള പരിപാടികൾ ജനുവരി 17 മുതൽ ആരംഭിച്ചിരുന്നു. 17-ന് മണിപ്പൂരിലെ മന്ത്രിപുഖ്രി, കെയ്തൽമാൻബി, കാങ്വായ്, മൊയ്റാംഗ്, നമ്പോൾ എന്നിവിടങ്ങളിൽ ഒരാഴ്ച നീണ്ട പരിപാടികൾ നടത്തിയിരുന്നു. ജനുവരി 18-ന് നാഗാലാൻഡിലെ കൊഹിമയിലെ റുസാസോ, ചെസെസു എന്നിവിടങ്ങളിലും, ജനുവരി 19-ന് ഗുജറാത്തിലെ ഹരിപുര, ബർദോലി, സൂറത്ത് എന്നിവിടങ്ങളിലും വിവിധ ചടങ്ങുകൾ നടന്നു. ജനുവരി 20-ന് ഒഡീഷയിലെ കട്ടക്കിലും 21-ന് പശ്ചിമബംഗാളിലും പരിപാടി സംഘടിപ്പിച്ചു.
‘ആസാദി കാ അമൃത് മഹോത്സവ് ഐക്കോണിക് ഇവൻസ് വീക്ക് ‘എന്ന പരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. കേന്ദ്ര സായുധ പോലീസ് സേന, സെൻട്രൽ പോലീസ് ഓർഗനൈസേഷൻ, ആൻഡമാൻ നിക്കോബാർ ദ്വീപ് ഭരണകൂടം, മണിപ്പൂർ, നാഗാലാൻഡ്, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാൾ സംസഥാന സർക്കാർ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Comments