ന്യൂഡൽഹി : മൗലികാവകാശങ്ങൾക്കൊപ്പം തങ്ങളുടെ കർത്തവ്യങ്ങളെക്കുറിച്ചും യുവജനങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ യുവാക്കൾ പ്രകൃതി സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം യുവാക്കളെ ഓർമ്മപ്പെടുത്തി.
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻഎസ്എസ് വോളന്റിയർമാരുമായുള്ള സംവാദത്തിനിടയിലാണ് ഉപരാഷ്‌ട്രപതി ഇക്കാര്യം സൂചിപ്പിച്ചത്. സാമൂഹിക പുരോഗതിയ്‌ക്ക് വിദ്യാർത്ഥികൾ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. ഈ റിപ്പബ്ലിക് ദിന പരേഡിൽ എൻഎസ്എസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം തുല്യമായിരുന്നുവെന്നും ഇതിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഭാരതം അമൃത കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ എല്ലാ തലങ്ങളിലും കുതിച്ചുയരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാങ്കേതിക വികസനത്തിലും സാമ്പത്തിക നേട്ടത്തിലും ക്ഷേമ സംരംഭങ്ങളിലും യുവാക്കൾക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോളസാമ്പത്തിക രംഗത്ത് ഇന്ത്യയ്‌ക്ക് അഞ്ചാം സ്ഥാനം കൈവരിച്ചിരുന്നു. ഈ ദശകത്തിന്റെ അവസാനത്തോടുകൂടി മൂന്നാമതെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
രാജ്യത്ത് നിന്നും 5 സോണൽ ക്യാമ്പുകളിൽ നിന്നായി 200 വോളന്റിയറുമാരാണ് റിപ്പബ്ലിക് ദിനത്തിൽ ഉപരാഷ്‌ട്രപതിയുമായി സംവദിച്ചത്. യുവജനകാര്യ കായിക സഹമന്ത്രി നിസിത് പ്രമാണിക്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കുചേർന്നു.
Comments