ഭുവനേശ്വർ: വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർദാസ് മരിച്ചു. ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെയാണ്് മന്ത്രിക്ക് നേരെ അംഗരക്ഷകനായ എഎസ്ഐ ഗോപാൽ ദാസ് നിറയെഴിച്ചത്.
മന്ത്രിയുടെ നിര്യാണത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്തിന് നികത്താൻ പറ്റാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് നവീൻ പറഞ്ഞു. പാർട്ടിക്ക് അതീതമായി എല്ലാവിഭാഗം ജനങ്ങൾക്കിടയിലും ജനപ്രീതി നേടിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും നബ കിഷോർ ദാസിന്റെ ഓർമ്മ എല്ലാകാലത്തും നിലനിൽക്കുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
പൊതു പരിപാടിയിൽ പങ്കെടുക്കാൻ ജാർസുഗുഡയിലേയ്ക്ക് കാറിൽ പോകുന്ന വഴിയാണ് മന്ത്രി നബ് ദാസിന് വെടിയേറ്റത്. ഒഡിഷ പോലീസിലെ എഎസ്ഐ ഗോപാൽ ദാസാണ് മന്ത്രിക്കു നേരെ നിറയൊഴിച്ചത്. ഇയാളിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോൾവർ ഉപയോഗിച്ചാണ് മന്ത്രിയെ ഗോപാൽ ദാസ് വെടിവെച്ചതെന്ന് ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചു.
മന്ത്രിക്ക് നേരെ വെടിയുതിർത്ത എഎസ്ഐ ഗോപാൽ ദാസ് മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. എന്നാൽ, എന്തിനാണ് ഇയാൾ മന്ത്രിയെ വെടിവെച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗോപാൽ ദാസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. ഗോപാൽ ദാസ് ഇടയ്ക്കിടെ മാനസികാസ്വസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് ഭാര്യ വെളിപ്പെടുത്തി.
Comments