ഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം.ഇരുസഭകളിലെയും അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് ദ്രൗപദി മുർമു കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളെപ്പറ്റിയും പുതിയ ഇന്ത്യയുടെ കാഴ്ചപ്പാടുകളെപ്പറ്റിയും സംസാരിച്ചു. സർക്കാരിന്റെ ഒമ്പത് വർഷത്തിനിടയിൽ ഇന്ത്യയിലെ ജനങ്ങൾ ആദ്യമായി നിരവധി നല്ല മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് പറഞ്ഞു. ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും ആത്മവിശ്വാസം അതിന്റെ ഉച്ചസ്ഥായിലാണെന്നും ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറിയെന്നും ദ്രൗപദി മുർമു ചൂണ്ടിക്കാണിച്ചു.
‘തുടർച്ചയായി രണ്ട് തവണ സ്ഥിരതയുള്ള ഒരു സർക്കാരിനെ തിരഞ്ഞെടുത്തതിന് രാജ്യത്തെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തുന്നു. സർക്കാർ എല്ലായ്‌പ്പോഴും രാജ്യത്തിന്റെ താൽപ്പര്യം പരമപ്രധാനമായി നിലനിർത്തി. നയ-തന്ത്രം പൂർണ്ണമായും മാറ്റാനുള്ള ഇച്ഛാശക്തി കാണിച്ചു. 2047-ഓടെ, ഭൂതകാലത്തിന്റെ മഹത്വവുമായി ബന്ധപ്പെട്ടിരിക്കുന്നതും ആധുനികതയുടെ എല്ലാ സുവർണ്ണ അദ്ധ്യായങ്ങളുമുള്ള ഒരു രാഷ്‌ട്രം നാം കെട്ടിപ്പടുക്കേണ്ടതുണ്ട്. സ്വാശ്രയവും മാനുഷിക കടമകൾ നിറവേറ്റാൻ കഴിവുള്ളതുമായ ഒരു ഇന്ത്യയെ നാം കെട്ടിപ്പടുക്കണം. ഈ സർക്കാർ ഒമ്പത് വർഷം തികയ്‌ക്കുമ്പോൾ ഉണ്ടായ ഏറ്റവും വലിയ മാറ്റം ഇന്ത്യയുടെ ആത്മവിശ്വാസം ആദ്യമായി ഉയർന്നു എന്നത് തന്നെയാണ്. മിക്ക പ്രശ്‌നങ്ങളും പരിഹരിക്കാൻ മുമ്പ് മറ്റുള്ളവരെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന്, മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു’.
‘ഇന്ത്യയിൽ മികച്ച ഡിജിറ്റൽ ശൃംഖല സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, അതിൽ നിന്ന് ലോകം മുഴുവൻ പ്രചോദനം ഉൾക്കൊള്ളുന്നു. വൻകിട പദ്ധതികളിലൂടെ രാജ്യം മുന്നേറുകയാണ്. ജനങ്ങൾ ആഗ്രഹിച്ചതു പോലെ അഴിമതി ഇല്ലാതായി കൊണ്ടിരിക്കുന്നു. നയപരമായ പക്ഷാഘാതം നീക്കി തീരുമാനങ്ങൾ എടുക്കുന്നതിനും സർക്കാർ പ്രശംസിക്കപ്പെടുകയാണ്. അതുകൊണ്ടാണ് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറിയത്. സ്വപ്നങ്ങൾ നിറവേറ്റുന്ന സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. രാഷ്‌ട്രനിർമ്മാണത്തിന്റെ കടമ നിറവേറ്റുന്നതിൽ സർക്കാർ ഏർപ്പെട്ടിരിക്കുകയാണ്. സത്യസന്ധത പിന്തുടരുന്ന ഒരു സർക്കാരാണ് ഇന്ന് ഇന്ത്യയിലുള്ളത്. ദാരിദ്ര്യത്തിന്റെ ശാശ്വതമായ പരിഹാരത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന ഒരു ഗവൺമെന്റ് ഇന്ന് ഇന്ത്യയിലുണ്ട്. ഇന്ന് ഇന്ത്യയിൽ പുരോഗതിക്കൊപ്പം പ്രകൃതിയെ പരിപാലിക്കുന്ന ഒരു ഗവൺമെന്റുണ്ട്. പൈതൃകം സംരക്ഷിച്ചുകൊണ്ട് ആധുനികതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഗവൺമെന്റ് ഇന്ത്യയിലുണ്ട്’.
‘എന്റെ സർക്കാർ രാജ്യ താൽപ്പര്യമാണ് പരമപ്രധാനമായി നിലനിർത്തുന്നത്. നയങ്ങളിലും തീരുമാനങ്ങളിലും ഇച്ഛാശക്തി കാണിച്ചിട്ടുണ്ട്. സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഭീകരതയ്‌ക്കെതിരായ തിരിച്ചടികൾ വരെ പ്രശംസിക്കുപ്പെടുന്നു. നിയന്ത്രണ രേഖയിലും എൽഎസിയിലും കൃത്യമായ നിലപാടുകൾ കൈക്കൊള്ളുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിൽ സമാധാനം പുനസ്ഥാപിച്ചു. മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നു. ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും പ്രതിസന്ധികളാൽ ചുറ്റപ്പെട്ടിരിക്കുന്നു, എന്നാൽ എന്റെ സർക്കാർ എടുത്ത തീരുമാനങ്ങൾ കാരണം ഇന്ത്യയുടെ അവസ്ഥ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അഴിമതി സാമൂഹ്യനീതിയുടെ ശത്രുവാണെന്നാണ് ഈ സർക്കാർ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് അഴിമതിക്കെതിരായ പോരാട്ടം തുടർന്നു കൊണ്ടിരിക്കുന്നത്’.
‘സർക്കാർ ആരംഭിച്ച എല്ലാ പദ്ധതികളിലും സ്ത്രീകളുടെ താൽപര്യത്തിനാണ് പ്രാധാന്യം നൽകുന്നത്. അവരുടെ തൊഴിൽ മുതൽ പ്രാതിനിധ്യം വരെയുള്ളതിന് മുൻഗണന നൽകി. സ്ത്രീശാക്തീകരണം ഈ സർക്കാരിന്റെ വലിയ നേട്ടമാണ്. ഇപ്പോൾ ആണുങ്ങളെ അപേക്ഷിച്ച് പെൺമക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. ബേഠി ബച്ചാവോ ബേഠി പഠാവോ, പ്രധാനമന്ത്രി മാതൃത്വ യോജന എന്നിങ്ങനെ വിവിധ പദ്ധതികൾ രൂപപ്പെടുത്തി സ്ത്രീകൾക്കായി എല്ലാ മേഖലകളിലും സർക്കാർ പ്രവർത്തിക്കുന്നു. സൈനിക സ്കൂളുകളിൽ ഇന്ന് നമ്മുടെ പെൺമക്കൾ പരിശീലനം നേടുന്നു. പ്രസവാവധി നീട്ടിയത് ഈ സർക്കാരാണ്. മുദ്ര യോജനയുടെ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണ്. ഈ പദ്ധതി സ്ത്രീകളുടെ സാമ്പത്തിക ശക്തിയും പങ്കാളിത്തവും വർദ്ധിപ്പിച്ചു’ എന്നിങ്ങനെ മോദി സർക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞു കൊണ്ടാണ് ദ്രൗപദി മുർമു പ്രസംഗിച്ചത്.
Comments