കൊച്ചി: കേരളത്തിൽ നിന്ന് കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി എന്തിനാണ് വിദേശത്ത് പോകുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ഇത്രയേറെ കുട്ടികൾ വിദേശത്ത് പോകുന്നതിനെപ്പറ്റി ഓരോത്തരും ചിന്തിക്കണം. വിദേശത്ത് പോയാൽ എന്താണ് മെച്ചമെന്നും സിപിഎം നേതാവ് ചോദിച്ചു. കുസാറ്റിൽ കൊച്ചി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.വിജയരാഘവൻ.
‘കേരളത്തിൽ നിന്ന് ഇത്രയേറെ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി എന്തിന് വിദേശത്ത് പോകുന്നു? ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ്. അവിടെയെന്താണ് ഇത്ര മെച്ചം. അവർ സാമ്പത്തിക തകർച്ചയിലാണ്. അവിടെ കുട്ടികളെ കിട്ടുന്നില്ല. മികച്ച അക്കാദമിക് നിലവാരവും സൗകര്യങ്ങളുമില്ലാത്ത അവിടേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യാൻ നമ്മുടെ നാട്ടിൽ ആളുകളുണ്ട്. മകനെ കാനഡയിലേക്ക് അയച്ചെന്ന് ഒരു അച്ഛനും അമ്മയും അഭിമാനത്തോടെ പറയുന്നതു കേട്ടു. കുട്ടിയെ തീറ്റിപ്പോറ്റി വളർത്തി വിദ്യാഭ്യാസവും നൽകി കാനഡയിലേയ്‌ക്ക് അയച്ചാൽ ഇവിടെ കുട്ടിയുണ്ടാകുമോ?. മരിക്കുന്നവരെ ഇവിടെ കുട്ടിയുണ്ടാകില്ല’.
‘വിദേശത്ത് എന്താണ് കുട്ടികൾ ചെയ്യുന്നത്? അവിടുത്തെ കാന്റീനിൽ രാവിലത്തെ എല്ലാ ചെമ്പും കഴുകി വച്ചിട്ടുവേണം കുട്ടിക്ക് കോളജിൽ പോകാൻ. അവിടുത്തെ ആളുകൾ ചെയ്യാത്ത അപകടകരമായ ജോലികൾ ചെയ്യാനുള്ള നിർബന്ധപത്രത്തിൽ ഒപ്പിട്ടുനൽകിയാണ് ഉന്നതവിദ്യാഭ്യാസമെന്ന നിലയ്‌ക്ക് കയറ്റിവിടുന്നത്. അല്ലാതെ കേംബ്രിജ് സർവകലാശാല വെട്ടിപ്പിടിക്കാനല്ല. ആൽബർട്ട് ഐൻസ്റ്റീൻ പഠിപ്പിച്ച കോളജിൽ നിന്നു നവീന വിജ്ഞാനത്തിൽ ബിരുദം നേടാനുമല്ല. വീടു വിട്ടു പോവുകയാണ്. അപകടകരമായ പരിണാമമാണ് സംഭവിക്കുന്നത്’ എന്ന് വിജയരാഘവൻ പറഞ്ഞു.
Comments