ന്യൂഡൽഹി: ആദായനികുതി അടയ്‌ക്കാനുള്ള വരുമാന പരിധിയിൽ വൻ പ്രഖ്യാപനവുമായി ധനമന്ത്രി. പ്രതിവർഷം ഏഴ് ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിനിടെ അറിയിച്ചു.
പുതിയ നികുതി അടവ് രീതി പിന്തുടരുന്നവരുടെ റിബേറ്റ് ഇനത്തിലാണ് ഇളവ് നൽകിയിരിക്കുന്നത്. ഇതുപ്രകാരം റിബേറ്റ് പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമായി ഉയർത്തുകയായിരുന്നു. അതേസമയം പഴയ രീതിയിലൂടെ നികുതി അടയ്‌ക്കുന്നവർക്ക് ഇളവ് ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ധനമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് പുതിയ നികുതി രീതിയിലെ സ്ലാബുകളുടെ എണ്ണം 5 ആയി കുറഞ്ഞിരിക്കുകയാണ്.
നേരത്തെ, പുതിയ രീതി പ്രകാരം പ്രതിവർഷം മൂന്ന് ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നവർക്ക് നികുതി അടയ്‌ക്കേണ്ടതില്ലായിരുന്നു. 3 മുതൽ 6 ലക്ഷം വരെ 5 ശതമാനവും 6 മുതൽ 9 ലക്ഷം വരെ 10 ശതമാനവുമായിരുന്നു നികുതി. 9 മുതൽ 12 ലക്ഷം വരെ 15 ശതമാനവും 12 മുതൽ 15 ലക്ഷം വരെ 20ഉം 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവും നികുതിയൊടുക്കണം.
എന്നാൽ ബജറ്റിലെ പ്രഖ്യാപനമനുസരിച്ച് പുതിയ രീതി പ്രകാരം ഇനി ഏഴ് ലക്ഷം രൂപ വരെ റിബേറ്റ് ലഭിക്കുന്നതാണ്. തൽഫലമായി 9 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഇനിമുതൽ 45,000 രൂപ മാത്രമേ നികുതി കൊടുക്കേണ്ടി വരൂ. നേരത്തെയിത് 60,000 രൂപയായിരുന്നു. സമാനമായി പ്രതിവർഷം 15 ലക്ഷം രൂപ വരുമാനമുള്ളവർക്ക് ഇനിമുതൽ പത്ത് ശതമാനം നികുതി അടച്ചാൽ മതിയാകും.
Comments