തൃശൂർ: ദേശീയ നൃത്ത-സംഗീതോത്സവം ‘നിള’ യുടെ സമാപന ദിവസം കേരള കലാമണ്ഡലത്തിലെ പരിശുദ്ധമായ കുത്തമ്പലത്തിൽ അരങ്ങേറിയത് ഡിജെ പാർട്ടി. കലാമണ്ഡലം വൈസ്് ചാൻസിലറുടെ ചുമതല വഹിക്കുന്ന വ്യക്തിയും രജിസ്ട്രാറും അടക്കം ഡിജെ പാർട്ടിയിൽ പങ്കെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. ഡിജെ പാർട്ടി പുറത്തറിഞ്ഞതൊടെ ഇത് സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് ഒരു കൂട്ടം കലാകാരൻമാർ സാംസ്‌കാരിക മന്ത്രിക്ക് പരാതി നൽകി.
കേരള കലാമണ്ഡലത്തിൽ 21 മുതൽ 30 വരെയാണ് ദേശീയ സംഗീതോത്സവം നടന്നത്. പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസായിരുന്നു. കുത്തമ്പലത്തിൽ നടന്ന സമാപന സമ്മേളനത്തിന് പിന്നാലെയാണ് ഡിജെ പാർട്ടി അരങ്ങേറിയത്.
മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി, കഥക്, ഒഡീസി, യക്ഷഗാനം, തിറയാട്ടം, ചവിട്ടുനാടകം, നാടകങ്ങൾ, തെയ്യം, ആദിവാസി നൃത്ത-സംഗീതം അടക്കമുള്ള ഭാരതീയ കലകളെ പ്രോത്സാഹനം ലക്ഷ്യമിട്ട് നടന്ന പരിപാടിയായിരുന്നു ദേശീയ സംഗീതോത്സവം. ഗുരുകുല സമ്പ്രദായത്തിൽ കലകൾ അഭ്യസിപ്പിക്കാൻ മഹാകവി വള്ളത്തോൾ സ്ഥാപിച്ചതാണ് കേരള കലാമണ്ഡലം. കലാമണ്ഡലത്തിലെ പരിപാവനമായ കുത്തമ്പലത്തിൽ ഡിജെ പാർട്ടി നടന്നതിൽ കടുത്ത അമർഷത്തിലാണ് ഒരു കൂട്ടം കലാകാരൻമാർ.
Comments