റാഞ്ചി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഝാർഖണ്ഡിലെ 14 സീറ്റുകളിലും ഭാരതീയ ജനതാ പാർട്ടി വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ദിയോഘറിലെ സങ്കൽപ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് ഝാർഖണ്ഡിലേത്. വനവാസികളുടെ പുരോഗതിയും വികസനവും മുന്നിൽ കണ്ടാണ് വാജ്പേയി ഝാർഖണ്ഡ് രൂപീകരിച്ചത്. എന്നാൽ നമ്മുടെ വനവാസി പെൺകുട്ടികൾ ഇവിടെ നിരവധി ക്രൂരതകൾക്കാണ് ഇരയാകുന്നത്. വോട്ടർമാരെ എക്കാലവും കബളിപ്പിക്കാനാവില്ല”.- അമിത് ഷാ പറഞ്ഞു.
കൂടാതെ, സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണകളെ കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പ്രതിപാദിച്ചു. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭരണത്തിനെതിരെയും ആഭ്യന്തര മന്ത്രി ആഞ്ഞടിച്ചു.
ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി വിവധ പരിപാടികളിൽ പങ്കെടുക്കാൻ ഝാർഖണ്ഡിലെത്തിയത്. രാവിലെ റാഞ്ചിയിലെത്തിയ അമിത് ഷാ ഭാര്യയോടൊപ്പം ദിയോഘറിലെ ബാബ ബൈദ്യനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് സംസ്ഥാനത്തെ സന്ദർശങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഝാർഖണ്ഡിൽ 450 കോടി രൂപയുടെ ഇഫ്കോ നാനോ യൂറിയ പ്ലാന്റിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം അമിത് ഷാ ഇന്ന് തന്നെ ഡൽഹിയിലേക്ക് മടങ്ങും.
Comments