ന്യൂഡൽഹി: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലെ ജനങ്ങൾക്ക് പിന്തുണ നൽകാൻ ഭാരതം തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് റെസ്ക്യൂ ടീമുകളും ഡോഗ് സ്ക്വാഡുകളും രണ്ട് മെഡിക്കൽ ടീമുകളും ഉൾപ്പെടെ നാല് ടീമുകളാണ് തുർക്കി ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നതെന്ന് മുരളീധരൻ അറിയിച്ചു. തുർക്കിയിൽ ഇതിനകം തന്നെ ഒരു ഫീൽഡ് ആശുപത്രി ഇന്ത്യ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി ഗാസിയാബാദിലെ ഹിൻഡൺ എയർബേസിലാണ് മുരളീധരൻ ഇക്കാര്യം പറഞ്ഞത്.
ഇന്ന് എൻഡിആർഎഫിന്റെ മൂന്നാമത്തെ ടീം ഡോഗ് സ്ക്വാഡ്, മരുന്നുകൾ, പുതപ്പുകൾ, ഫോർ വീലറുകൾ എന്നിവയുൾപ്പെടെ തുർക്കിയിലേക്ക് പുറപ്പെടുന്നു. ദുഃഖകരമായ ഈ സമയത്ത് തുർക്കിയിലെ ജനങ്ങൾക്ക് പിന്തുണ നൽകാൻ ഇന്ത്യ തയ്യാറാണ്. ലോകമെമ്പാടുമുള്ള ജനങ്ങളുടെ സഹായത്തിന് ഇന്ത്യ എല്ലായ്പ്പോഴും എത്തുന്നുണ്ട്, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സഹായം നൽകിയിട്ടുണ്ട്. തുർക്കിയിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ തുടരുന്നത്. അവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തുമെന്നും കൂടുതൽ സഹായം ആവശ്യമെങ്കിൽ ആവശ്യമായത് ഇന്ത്യ ചെയ്യുമെന്നും വി മുരളീധരൻ അറിയിച്ചു.
തുർക്കിയിലെ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തന്നെ ബന്ധപ്പെട്ട എല്ലാ ഉന്നതോദ്യഗസ്ഥർക്കും നിർദ്ദേശം നൽകിയിരുന്നുവെന്നും ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിറാത്ത് സുനേലുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയുടെ അനുശോചന സന്ദേശം താൻ അറിയിച്ചതായും തുർക്കിയിലെ ജനങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്തതായും മുരളീധരൻ പറഞ്ഞു. സംഭവത്തിൽ താൻ വ്യക്തിപരമായി വേദന പ്രകടിപ്പിച്ചെന്നും വിദേശകാര്യമന്ത്രി ജയശങ്കർ തന്റെ സഹമന്ത്രിമാരുമായി ഈ വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുർക്കി അംബാസഡർ ഫിറാത്ത് സുനേൽ ഇന്ത്യയെ ‘യഥാർത്ഥ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചത് വെറുതെയല്ല. ‘തുർക്കി ഭാഷയിൽ സുഹൃത്തിനെ ‘ദോസ്ത്’ എന്നാണ് വിളിക്കുന്നതെന്ന് തുർക്കി അംബാസഡർ പറഞ്ഞിരുന്നു. ഇത്തരം നിർണ്ണായക സാഹചര്യങ്ങളിൽ മുന്നോട്ട് വരുന്നവരെ ദോസ്ത് എന്ന് വിളിക്കുന്നു, അതിനാലാണ് നമ്മുടെ ഈ ദൗത്യത്തെ ഓപ്പറേഷൻ ദോസ്ത് എന്ന് വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ വാർത്താ ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്
Comments