ബ്രസൽസ്: യുറോപ്യൻ യൂണിയൻ ആസ്ഥാനമായ ബ്രസൽസ് സന്ദർശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യാനാണ് സെലൻസ്‌കി ബ്രസലിൽ എത്തിയത്. ബ്രിട്ടനിൽ എത്തി സഹായങ്ങൾ അഭ്യർത്ഥിച്ച ശേഷമായിരുന്നു സെലൻസ്‌കിയുടെ യുറോപ്യൻ യൂണിയൻ സന്ദർശനം.
ലോകത്തിലെ എറ്റവും വലിയ യുറോപ്പ് വിരുദ്ധ ശക്തിയെയാണ് യൂറോപ്യൻ യൂണിയനോടൊപ്പം ചേർന്ന് തങ്ങൾ പ്രതിരോധിക്കുന്നതെന്ന് സെലൻസ്‌കി യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ നടത്തിയ അഭിസംബോധനയിൽ പറഞ്ഞു. യുക്രയ്‌നികൾ യുദ്ധക്കളത്തിൽ പ്രതിരോധം തീർക്കുകയാണ്. യുക്രെയ്ൻ ജനതയുടെ ജീവനുവേണ്ടി ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും സെലൻസ്‌കി പറഞ്ഞു. സെലൻസ്‌കി ബ്രിട്ടനിൽ എത്തി യുദ്ധ വിമാനങ്ങളും മിസൈലുകളും ആവശ്യപ്പെട്ടിരുന്നു. അനുകൂല പ്രതികരണമാണ് ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്നും ഉണ്ടായതെന്ന് സെലൻസ്‌കി അവകാശപ്പെട്ടെങ്കിലും വിഷയം പരിശോധിക്കുകയാണെന്ന് മാത്രമായിരുന്നു ബ്രിട്ടന്റെ പ്രതികരണം. യൂറോപ്യൻ യൂണിയനിൽ ആയുധങ്ങൾ ആവശ്യപ്പെട്ട് പരസ്യ അഭ്യർത്ഥന നടത്തിയില്ലെങ്കിലും നേതാക്കളോട് സെലൻസ്‌കി സ്വകാര്യമായി ആവശ്യങ്ങൾ ഉന്നയിച്ചെന്നാണ് ലഭിക്കുന്ന വിവരം.
യുക്രെയ്ൻ- റഷ്യ സംഘർഷം ആരംഭിച്ചിട്ട് ഒരു വർഷം തികയാൻ രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഫെബ്രുവരി 24 നാണ് ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം ആരംഭിക്കുന്നത്. യുദ്ധം അവസാനിപ്പിക്കണമെന്നും ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ ഇരു രാജ്യങ്ങളോടും പലഘട്ടങ്ങളിലായി ആവശ്യപ്പെട്ടിരുന്നു.
Comments