പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഘത്തിൽ തഹസിൽദാറും ഉൾപ്പെട്ടിരുന്നതായി വിവരം. തഹസിൽദാർ എൽ. കുഞ്ഞച്ചനാണ് ഉല്ലാസയാത്ര പോയ സംഘത്തിലുണ്ടായിരുന്നത്. അവധിയ്‌ക്കായി അപേക്ഷ നൽകിയവരും നൽകാത്തവരും ഉല്ലാസയാത്രയിൽ പങ്കുചേർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് ജീവനക്കാർ യാത്ര പോയത്. ഓഫീസ് സ്റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. 3,000 രൂപ വീതമാണ് യാത്ര ചെലവിന് ഓരോരുത്തരും നൽകിയത്. 60 ജീവനക്കാരുള്ള ഓഫീസിൽ 21 പേർ മാത്രമാണ് ഇന്നലെ ജോലിയ്‌ക്കെത്തിയത്. താലൂക്ക് ഓഫീസിൽ ആളില്ലെന്ന വിവരം ലഭിച്ച എംഎൽഎ കെ.യു. ജനീഷ്‌കുമാർ ഓഫീസിൽ എത്തുകയായിരുന്നു. അതോടെയാണ് തഹസിൽദാർ അടക്കം ഉല്ലാസയാത്ര പോയിരിക്കുകയാണെന്ന് മനസിലായത്. തുടർന്ന് എംഎൽഎ തഹസിൽദാറെ വിളിച്ച് ക്ഷുഭിതനായി. ജീവനക്കാർക്ക് അർഹതപ്പെട്ട ലീവ് എടുക്കുന്നതിൽ തടസമില്ല, എന്നാൽ ഇത്രയേറെപ്പേർക്ക് ഒന്നിച്ച് ലീവ് അനുവദിക്കേണ്ടതുണ്ടോയെന്ന് മേലധികാരി തീരുമാനിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
സംഭവത്തിൽ ജില്ലാ കളക്ടർ ദിവ്യ.എസ്. അയ്യർ തഹസിൽദാരോട് വിശദീകരണം തേടിയിരുന്നു. ഓഫീസിൽ ഹാജരാകാത്ത മുഴുവൻ ജീവനക്കാരുടെയും വിശദ വിവരങ്ങൾ അടിയന്തിരമായി നൽകാനാണ് കളക്ടർ നിർദേശം നൽകിയത്. ജീവനക്കാരുടെ യാത്രക്ക് സ്‌പോൺസർ ഉണ്ടോ എന്നതും കളക്ടർ അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എംഎൽഎ മൂൻകൂട്ടി വിളിച്ച റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിൽ എത്താൻ കഴിയില്ലെന്നറിയച്ചിട്ടാണ് തഹസിൽദാർ അവധിയെടുത്തത്. ഉദ്യോഗസ്ഥർക്കെതിരെ എംഎൽഎ റവന്യു മന്ത്രിക്ക് രേഖാമൂലം പരാതി നൽകി. റവന്യു മന്ത്രി കെ രാജൻ അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കളക്ടറോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ർ ദിവ്യ എസ്. അയ്യർ തഹസിൽദാരോട് വിശദീകരണം തേടിയത്.
Comments