കൊരട്ടി: മുക്കുംപുഴ വനവാസി കോളനിക്കാർക്ക് ആശുപത്രിയിൽ പോകുന്നതിനടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഫൈബർ ബോട്ട് സമ്മാനമായി നൽകി സുരേഷ് ഗോപി. കഴിഞ്ഞ ബുധനാഴ്ച, സുരേഷ് ഗോപിക്കുവേണ്ടി സിനിമാ താരം ടിനി ടോം ബിജെപി കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് ബോട്ട് കൈമാറിയിരുന്നു. ഇപ്പോഴിതാ, താരം നേരിട്ടെത്തി ബോട്ട് ഊരിന് സമർപ്പിച്ചിരിക്കുകയാണ്.
രോഗികളുമായി മുളച്ചങ്ങാടത്തിൽ പോകുന്ന യാത്രയ്‌ക്കാണ് ഇതോടെ അവസാനമാകുന്നത്. അടുത്തിടെ ഊരിലേക്ക് മഞ്ചലുമായെത്തിയ സുരേഷ് ഗോപി യാത്രാദുരിതം മനസ്സിലാക്കിയാണ് ബോട്ട് വാഗ്ദാനം ചെയ്തത്. ബോട്ടിൽ അഞ്ച് സുരക്ഷാ ജാക്കറ്റുകളും രണ്ട് പങ്കായവുമുണ്ട്. സുരേഷ്ഗോപിയ്‌ക്കൊപ്പം നടൻ ടിനി ടോം, സംവിധായകൻ മാർത്താണ്ഡൻ, നിർമ്മാതാവ് സന്തോഷ് പവിത്രൻ എന്നിവരും മുക്കുംപുഴയിൽ എത്തിയിരുന്നു.
അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ട് നിർമ്മിച്ചത് നിഷിദിത് കെ ജോൺ ആണ്. എൻജിൻ ഘടിപ്പിച്ച ബോട്ടു നിർമ്മിച്ച് നൽകാമെന്നാണ് നിർമ്മാണക്കമ്പനി ഏറ്റിരുന്നത്. എന്നാൽ, മലിനീകരണ സാധ്യതയുള്ളതു കൊണ്ടാണ് തുഴഞ്ഞു പോകാവുന്ന വിധത്തിലുള്ള ബോട്ടാക്കിയതെന്ന് നിർമാതാവ് നിഷിജിത്ത് കെ. ജോൺ പറഞ്ഞു. സുരേഷ് ഗോപിയെ ഹൃദയം നിറഞ്ഞാണ് ഊരുനിവാസികൾ സ്വീകരിച്ചത്.
Comments