ഡൽഹി: വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് അതീതമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) കേന്ദ്രസർക്കാർ നിരോധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുകയും ഭീകരവാദ പ്രവർത്തനം നടത്താൻ വേണ്ടി അസംസ്‌കൃതവസ്തുക്കൾ തയ്യാറാക്കാനും പോപ്പുലർ ഫ്രണ്ട് ശ്രമിച്ചു. കോടതി തടഞ്ഞിട്ടും പിഎഫ്‌ഐ അംഗങ്ങൾക്കെതിരായ കേസുകൾ അവസാനിപ്പിക്കാൻ കോൺഗ്രസ് പാർട്ടി മുൻകൈ എടുത്തുവെന്നും അമിത് ഷാ തുറന്നടിച്ചു. കർണാടക സന്ദർശനത്തിനിടെ പിഎഫ്ഐ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ആഭ്യന്തര മന്ത്രി ഉന്നയിച്ചിരുന്നു. എഎൻഐ-യ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം അമിത് ഷാ നൽകിയിരിക്കുന്നത്.
‘കോൺഗ്രസും പിഎഫ്‌ഐയും ഒന്നാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. പിഎഫ്‌ഐ പ്രവർത്തകർക്കെതിരെ പലതരത്തിലുള്ള കേസുകളുണ്ട്. കോൺഗ്രസ് സർക്കാർ ആ കേസുകൾ എല്ലാം അവസാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ കോടതി അത് തടഞ്ഞു. ഈ വസ്തുത ചൂണ്ടി കാണിക്കുമ്പോൾ എന്തിനാണ് കോൺഗ്രസ് വിഷമിക്കുന്നത്. നിങ്ങൾ അത് ചെയ്യാൻ പാടില്ലായിരുന്നു, നിങ്ങൾ ചെയ്തെങ്കിൽ നിങ്ങളതിന് കേട്ടേ മതിയാകൂ. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് അതീതമായി പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അത് ചെയ്തു’.
‘ഞങ്ങൾ ഇത് നിരോധിക്കാൻ തീരുമാനിച്ചപ്പോൾ, പിഎഫ്ഐ അതിന്റെ പ്രവർത്തനങ്ങൾ കർണാടകത്തിൽ നിന്നും കേരളത്തിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തുടങ്ങിയിരുന്നു. നിരോധനം വൈകിപ്പിക്കുന്നതോ അവർക്ക് ആനുകൂല്യം നൽകുന്നതോ നല്ലതല്ലെന്നാണ് ഏജൻസികൾക്ക് വിവരം ലഭിക്കുകയായിരുന്നു. അതിനാൽ ഞങ്ങൾ അത് തീരുമാനിച്ചു. പിഎഫ്ഐയെ കർശനമായി നിരോധിക്കുകയും ചെയ്തു. പിഎഫ്‌ഐയിലെ 1700 അംഗങ്ങളെ കോൺഗ്രസ് ഭരണകാലത്ത് വിട്ടയച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ആ ഭീകരവാദ സംഘടനയെ നിരോധിച്ചു. കോൺഗ്രസിന് എക്കാലത്തും ദേശവിരുദ്ധരെ ശക്തിപ്പെടുത്തുന്ന സമീപനമാണ്. അങ്ങനെയുള്ള കോൺഗ്രസിന് ഒരിക്കലും കർണാടകത്തെ സംരക്ഷിക്കാൻ കഴിയില്ല’ എന്നും അമിത് ഷാ പറഞ്ഞു.
Comments