ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച എട്ട് ഭീകരരെ വകവരുത്തുകയും ഏഴ് പേരെ തടവിലാക്കുകയും ചെയ്തതായി കശ്മീർ എഡിജിപി വിജയ് കുമാർ. ഭീകരാക്രമണത്തിൽ പങ്കാളികളായ 19 പേരിൽ നാല് പേർ നിലവിൽ പാകിസ്താനിലുണ്ടെന്നും എഡിജിപി അറിയിച്ചു. പുൽവാമ ഭീകരാക്രമണ ദിനത്തോടനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ 19 ഭീകരർ പ്രവർത്തിച്ചിരുന്നു. ഇതിൽ 8 ഭീകരരെ വകവരുത്തുകയും ഏഴ് പേരെ സുരക്ഷാ സേന പിടികൂടുകയും ചെയ്തിരുന്നു. പാകിസ്താനിൽ ഒളിവിൽ കഴിയുന്ന ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സൈന്യം. ഭീകരാക്രമണത്തിന് ശേഷം എട്ടോളം ജെയ്‌ഷെ മുഹമ്മദ് ഭീകരർ പുൽവാമ വിട്ടു പോയിരിന്നു. പുൽവാമയിൽ ഇപ്പോൾ സജീവമായിരിക്കുന്ന മൂസ സുലൈമാനിയിലെ ഭീകരരെ ഉടൻ വധിക്കുമെന്നും വിജയ് കുമാർ പറഞ്ഞു. ജെയ്ഷെ ഭീകരരുടെ നീക്കങ്ങൾ സസുക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കശ്മീരിൽ ഭീകരത വളർത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ഫെബ്രുവരി 14-ന് ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ ലത്താപോരയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
ഭീകരാക്രമണത്തിന് പിന്നിലെ പാക് ഗൂഡാലോചനയ്‌ക്ക് ബാലാക്കോട്ടിൽ ബോംബ് വർഷിച്ചാണ് ഇന്ത്യ മറുപടി നൽകിയത്. 2019 ഫെബ്രുവരി 27 ന് പാക് അധിനിവേശ കശ്മീരിലെ ജയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പിന് മുകളിലൂടെ പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങൾ ബോംബുകൾ വർഷിച്ച് ഭീകര ക്യാമ്പുകൾ ചാരമാക്കി. ആക്രമണത്തിൽ 350-ൽ അധികം ജയ്‌ഷെ ഭീകരരെ വധിച്ചു.
Comments