കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ നിർദ്ദേശത്തെ തുടർന്നാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുക്കലിനിടെയാണ് വേണുഗോപാൽ ഇക്കാര്യം പറഞ്ഞത്. ഇതോടെ വെട്ടിലായിരുക്കുകയാണ് ശിവശങ്കർ. ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കാതെ തുടരുന്ന സാഹചര്യത്തിലാണ് വേണുഗോപാലിന്റെ മൊഴി പ്രസക്തമാകുന്നത്.
ലോക്കറിൽ വയ്‌ക്കാൻ സ്വപ്‌ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മിൽ ചർച്ച നടത്തിയിരുന്നെന്നും ശിവശങ്കറിന്റെ നിർദ്ദേശത്തെ തുടർന്നാണ് തന്റെയും സ്വപ്‌നയുടെയും പേരിൽ ലോക്കർ തുറന്നതെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിലുണ്ട്.
വേണുഗോപാലിന്റെയും സ്വപ്‌നാ സുരേഷിന്റെയും പേരിലുള്ള ലോക്കറിൽ നിന്നാണ് ലൈഫ് മിഷൻ അഴിമതിയിലെ കോഴ ഒരുകോടി രൂപ കണ്ടെടുത്തത്.
കോഴയെ പറ്റി തനിക്കൊന്നും അറിയില്ലെന്ന ശിവശങ്കറിന്റെ വാദങ്ങൾക്കിടയിലാണ് വേണുഗോപാൽ മൊഴി നൽകിയത്. ശിവശങ്കർ ചോദ്യം ചെയ്യുന്നതിൽ കാണിക്കുന്ന നിസഹകരണം കാരണം ചാർട്ടേഡ് അക്കൗണ്ടന്റിന് നോട്ടീസ് അയച്ച് വരുത്തി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് ഇഡി വൃത്തങ്ങൾ നേരത്തെ അറിയിച്ചു.
Comments