പട്ന : കുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്കകം ബോർഡ് പരീക്ഷ എഴുതാൻ എത്തി പത്താം ക്ലാസ്സ് വിദ്യാർത്ഥിനി. ബീഹാറിലെ ബങ്ക ജില്ലയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥിനി രുക്മിണി കുമാരി (22) യാണ് ബുധനാഴ്ച രാവിലെ കുഞ്ഞിനെ പ്രസവിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ സയൻസ് പരീക്ഷ എഴുതാനെത്തിയത്. പ്രസവ ശേഷം ആംബുലൻസിലാണ് യുവതി സ്കൂളിലെത്തിയത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് സർക്കാർ നൽകുന്ന ഒരു വലിയ പിൻതുണയാണ് ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.
ദളിത് വിദ്യാർത്ഥിനിയായ രുക്മിണി എല്ലാവർക്കും പ്രചോദനമാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രതികരിച്ചു. പൂർണ ഗർഭിണിയായ രുക്മിണി നിറവയറുമായാണ് 10-ാം ക്ലാസ് പരീക്ഷകൾ എഴുതാൻ ആരംഭിച്ചത്. ഗണിത പരീക്ഷ കഴിഞ്ഞ് മടങ്ങിയ ദിവസം മുതൽ രുക്മിണിക്ക് ഏറെ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. അന്ന് വൈകിട്ട് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് സയൻസ് പരീക്ഷയുടെ ദിവസമായിരുന്നു. അന്ന് രാവിലെ ആറ് മണിയോടെ യുവതി പ്രസവിച്ചു. ആൺകുഞ്ഞിന് ജന്മം നൽകിയ യുവതി മണിക്കൂറുകൾക്കുള്ളിൽ സ്കൂളിലേക്ക് എത്തുകയായിരുന്നു. വീട്ടുകാരും ഡോക്ടർമാരും നിരുത്സാഹപ്പെടുത്തിയെങ്കിലും തനിക്ക് പരീക്ഷ പൂർത്തിയാക്കണമെന്ന് രുക്മിണി ആവശ്യപ്പെട്ടു. തുടർന്ന് മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ സ്കൂളിലെത്തി സയൻസ് പരീക്ഷ എഴുതുകയായിരുന്നു 22-കാരി.
വിദ്യാഭ്യാസത്തിന് നൽകുന്ന പ്രധാന്യം കൊണ്ടാണ് പ്രസവത്തിന് ശേഷമുള്ള അവശതകൾ മറികടന്നും താൻ ഇവിടെയെത്തിയതെന്ന് രുക്മിണി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സ്വയം പര്യാപ്തത നേടുകയെന്നതാണ് സ്വപ്നമെന്നും തന്റെ മകന് മികച്ച വിദ്യാഭ്യാസം നൽകാൻ വേണ്ടതെല്ലാം ചെയ്യുമെന്നും യുവതി പറഞ്ഞു. പ്രസവിച്ചതിന് തൊട്ടുപിറകെ വന്നെഴുതിയതാണെങ്കിലും സയൻസ് പരീക്ഷയിൽ മാറ്റുരയ്ക്കാൻ സാധിച്ചുവെന്നാണ് കരുതുന്നതെന്നും രുക്മിണി മാദ്ധ്യമങ്ങളെ അറിയിച്ചു.
വിദ്യാഭ്യാസത്തിന് വേണ്ടി രുക്മിണി നൽകുന്ന പ്രാധാന്യം തിരിച്ചറിഞ്ഞതിനാലാണ് അടിയന്തിര സാഹചര്യത്തിൽ ആംബുലൻസും മറ്റു സഹായങ്ങളും ഏർപ്പാടാക്കി അവളെ സഹായിക്കാൻ തീരുമാനിച്ചതെന്ന് ഡോക്ടർ വ്യക്തമാക്കി. നിലവിൽ അമ്മയുടെയും മകന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും രുക്മിണിയെ ചികിത്സിച്ച വൈദ്യസംഘം അറിയിച്ചു.
Comments