കൊച്ചി: ക്ഷേത്ര ഭരണത്തിൽ രാഷ്‌ട്രീയക്കാർ ഇടപെടേണ്ടന്ന് ഹൈക്കോടതി. ക്ഷേത്ര ഭരണസമിതികളിൽ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിനെ വിലക്കിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മലബാർ ദേവസ്വത്തിന് കീഴിലെ ശ്രീ പൂക്കോട്ടുകാളികാവ് ക്ഷേത്ര ഭരണ സമിതിയിൽ സിപിഎം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ രാഷ്‌ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സിപിഎം, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരാണ് കാളികാവ് ക്ഷേത്രഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് ഹൈക്കോടതി കണ്ടെത്തി. തുടർന്ന് ക്ഷേത്രങ്ങളിലെ പാരമ്പ്യരേതര ട്രസ്റ്റിമാരായി സജീവ രാഷ്ടീയ പാർട്ടി ഭാരവാഹികളെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഈ നടപടി.
ഡിവൈഎഫ്‌ഐ രാഷ്ടീയ സംഘടനയല്ലെന്ന എതിർകക്ഷികളുടെ വാദവും കോടതി നിഷ്‌കരുണം തളളി.കൂടാതെ പുക്കോട്ട് കാളിക്കാവ് പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിൽ മലബാർ ദേവസ്വം ബോർഡിന്റെ വ്യവസ്ഥകളും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി. മലബാർ ദേവസ്വത്തിന് കീഴിലുളള കാളിക്കാവ് ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെങ്കിലും ഭാവിയിൽ ഈ ഉത്തരവിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് നിയമവിദഗ്ധർ അനുമാനിക്കുന്നത്.
Comments