അങ്കാര : തുർക്കി-സിറിയ ഭൂചലനത്തിൽ മരണം എട്ടായി ഉയർന്നു.പ്രദേശവാസികൾ ഭൂകമ്പ ബാധിതമേഖലകളിലേക്ക് കടക്കരുതെന്ന് അധികൃതർ നിർദേശം നൽകി. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായും 294 പേർക്ക് പരിക്കേറ്റതായും 18 പേരുടെ നില ഗുരുതരമാണെന്നും തുർക്കി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഹമ, ടാർട്ടസ് പ്രവശ്യകളിലുണ്ടായ ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തിയിലായ യുവതിയും പെൺകുട്ടിയും മരണപ്പെട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിറിയയുമായി അതിർത്തി പങ്കിടുന്ന തുർക്കിയിലെ ഹതായ് പ്രവിശ്യയിലെ ഡെഫ്ന നഗരപ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യ ഭൂചലനത്തിന് ശേഷം റിക്ടർ സ്കെയിലിൽ 5.8 രേഖപ്പെടുത്തിയ ഭൂചലനവും നിരവധി തുടർ ഭൂചലനങ്ങളും ഇവിടെയുണ്ടായി. ഭൂകമ്പ ബാധിതർ അവരുടെ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലേക്ക് പോകരുതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ നിരവധി ആളുകൾ ഇത് വക വയ്ക്കാതെ പ്രദേശത്ത് കടക്കുകയും ഭൂകമ്പത്തിൽ അകപ്പെടുകയുമായിരുന്നു.
ഭൂകമ്പത്തെ തുടർന്ന് മൂന്ന് പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഗാസ്പെന്റിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. 40,000-ലധികം പേരുടെ ജീവനെടുത്ത ഭൂചലനത്തെ തുടർന്ന് 12 ദിവസം നീണ്ട രക്ഷാപ്രവർത്തനമാണ് രാജ്യത്ത് നടന്നത്. തുടർന്ന് രണ്ട് പ്രവിശ്യകളിലൊഴികെ രക്ഷാദൗത്യം അവസാനിപ്പിക്കുകയാണെന്ന് ടർക്കിഷ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി തുർക്കിയിലേക്ക് പോയ ഇന്ത്യൻ സംഘം തിരികെയെത്തിയിതിന് പിന്നാലെയാണ് വീണ്ടും ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്.
Comments