ന്യൂഡൽഹി: സങ്കീർണമായ പ്രശ്നങ്ങളിൽ നിലപാടുകൾ എടുക്കാൻ ഉറപ്പുള്ള സർക്കാരാണ് ഇന്ന് ഇന്ത്യയിലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഇതുകൊണ്ട് ലോകരാജ്യങ്ങൾ ഇന്ത്യയെ വേറൊരു രീതിയിൽ നോക്കിക്കാണുന്നു. ഡൽഹിയിൽ ‘മോദി: ഷേപ്പിംഗ് എ ഗ്ലോബൽ ഓർഡർ ഇൻ ഫ്ളക്സ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.
ആഗോളതലത്തിൽ ഇന്ത്യയെ എങ്ങനെയാണ് നോക്കികാണുന്നതെന്ന് ഈ പുസ്തകത്തിൽ നിന്നും മനസിലാക്കാൻ സാധിക്കും. ഇന്ത്യക്ക് വേണ്ടി പ്രധാനമന്ത്രി നൽകിയ ചുരുക്കം ചില സംഭാവനകളെക്കുറിച്ച് മാത്രമാണ് ഈ പുസ്തകം പറയുന്നത്. ഈ പുസ്തകം മോദിയുടെ സംഭാവനകളെ കുറിച്ചുള്ള ഒരു ചർച്ചയ്‌ക്ക് തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി അധികാരത്തിൽ വരുന്നതിന് മുമ്പ് ഇന്ത്യയുടെ പ്രതിച്ഛായ എന്തായിരുന്നുവെന്ന് മനസിലാക്കേണ്ടത് ആവശ്യമാണ്. സമ്പദ്‌വ്യവസ്ഥ തകരുകയായിരുന്നു, അഴിമതി നിറഞ്ഞ ഭരണകൂടത്തിന്റെ പ്രതിച്ഛായ ഇന്ത്യക്കുണ്ടായിരുന്നു, ആവർത്തിച്ചുള്ള തീവ്രവാദ ആക്രമണങ്ങളും ഇന്ത്യയിൽ മുമ്പുണ്ടായിരുന്നു. എന്നാൽ മോദി അധികാരത്തിലേറിയതോടെ ഇതിനൊക്കെയും അന്ത്യം കുറിക്കുകയായിരുന്നു എന്നും നദ്ദ ചൂണ്ടികാട്ടി.
മോദി 60 ഓളം രാജ്യങ്ങൾ സന്ദർശിക്കുകയും നൂറിലധികം വിദേശ യാത്രകൾ നടത്തുകയും ചെയ്തു. പഴയ സഖ്യകക്ഷികളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയും പുതിയ പങ്കാളിത്തം ആരംഭിക്കുകയും ചെയ്തു. പ്രധാനമന്ത്രി എല്ലാ അയൽരാജ്യങ്ങളും സന്ദർശിക്കുകയും അവരുമായുള്ള ബന്ധം ദൃഢമാക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments