ഭാഗം രണ്ട്
ഓണാട്ടുകരയുടെ പരദേവതയോ തട്ടകത്തമ്മയോ ആണ് ചെട്ടികുളങ്ങര ഭഗവതി. ശ്രീഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ. വരിക്കപ്ലാവിൽ നിര്മ്മിച്ചതാണ് ഭഗവതിയുടെ ഇപ്പോഴുള്ള വിഗ്രഹം. ബഹുവേര സമ്പ്രദായത്തിലുള്ള പൂജാവിധികളാണിവിടെയുള്ളത്.
ദിവസവും അഞ്ചു നേരം പൂജകൾ ഇവിടെ നടത്തിവരുന്നു. പ്രഭാതത്തിൽ സരസ്വതി സങ്കല്പത്തിൽ ധ്യാനിച്ച്, ഭഗവതിക്ക് തൃമധുരവും ചെറുപായസവും മലരും നിവേദിക്കുന്നു. മധ്യാഹ്നത്തിൽ ലക്ഷ്മിദേവിയായി സങ്കല്പിച്ച് കൂട്ടുപായസം വഴിപാടായി നടത്തുന്നു. സായാഹ്നത്തിൽ മഹേശ്വരി (ദുർഗ അഥവാ കാളി) സങ്കൽപത്തിൽ നെയ്പ്പായസം, നെയ്യപ്പം എന്നിവ നിവേദ്യമായി സമർപ്പിക്കുന്നു. ദുർഗ്ഗാഭഗവതിക്ക് രൗദ്രഭാവം കൂടിയുള്ളതിനാൽ രക്തപുഷ്പാഞ്ജലി, കുങ്കുമാർച്ചന, കുരുതി എന്നിവയും പ്രധാന വഴിപാടായി നടത്തപ്പെടുന്നു. കുരുതി, തർപ്പണം എല്ലാമാസവും ഭരണി നാളിലാണ് നടക്കുന്നത്. മുമ്പ് നടത്തിവന്ന ജന്തുബലിക്ക് പകരമായാണ് ഈ ചടങ്ങ് എന്നാണ് കരുതുന്നത് (തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ , ഡോ. മധുദേവന്നായർ, പേജ് 255).
സ്ഥലപരിചയം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് ചെട്ടികുളങ്ങര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കായംകുളം മാവേലിക്കര സംസ്ഥാനപാതയിൽ, തട്ടാരമ്പലത്തിനും ഭഗവതിപ്പടിയ്‌ക്കും മധ്യേ വലതു (കിഴക്കു) വശത്തായി ക്ഷേത്രം കാണാം. ക്ഷേത്രത്തിലേക്ക് കായംകുളത്തുനിന്നും ഏഴുകിലോമീറ്ററും തട്ടാരമ്പലത്തുനിന്നും രണ്ടു കിലോമീറ്ററും ദൂരമുണ്ട്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. തിരുവിതാംകൂർ ദേവസ്വം ബോര്ഡിന്റെ അധീനതയിലാണ് ഇപ്പോൾ ക്ഷേത്രം. ചെട്ടികുളങ്ങര ഭദ്രകാളിക്ഷേത്രമെന്നായിരുന്നു പഴയകാലരേഖകൾ. ഇപ്പോൾ സ്ഥലസൂചകത്തിലും ‘ചെട്ടികുളങ്ങര ഭഗവതിക്ഷേത്ര’മെന്നായിമാറിയിട്ടുണ്ട്. ശബരിമല കഴിഞ്ഞാൽ നടവരവിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ സ്ഥാനം ഈ ക്ഷേത്രത്തിനുണ്ട്.
കരകളും കാഴ്ചകളും
ചെട്ടികുളങ്ങര ഭഗവതീക്ഷേത്രവുമായി ബന്ധപ്പെട്ട് പതിമൂന്നു കരകളാണുള്ളത്. ചെട്ടികുളങ്ങര പഞ്ചായത്തിലെ പ്രദേശങ്ങൾ കൂടാതെ മാവേലിക്കര മുനിസിപ്പാലിറ്റിയിലെ ഏതാനും ഭാഗങ്ങൾ കൂടി ഈ കരകളിൽ പെടുന്നു. ഈരേഴ-തെക്ക്; വടക്ക്, കൈത- തെക്ക്; വടക്ക്, കണ്ണമംഗലം-തെക്ക്; വടക്ക്, പേള, കടവൂര്, ആഞ്ഞിലിപ്ര, മറ്റം-വടക്ക്; തെക്ക്, മേനാമ്പള്ളി, നടക്കാവ് എന്നിങ്ങനെയാണ് പതിമൂന്നു കരകളുടെ ക്രമം.
തേരും കുതിരയും
തേര്, കുതിര എന്നിങ്ങനെയാണ് ഈ കെട്ടുകാഴ്ചകളെ പൊതുവെ പറയുന്നത്. നാലു ചക്രങ്ങളിൽ ഉറപ്പിച്ച ചട്ടങ്ങളിൽ എണ്പതടിയോളം ഉയരത്തിൽ നിർമ്മിക്കുന്നവയാണ് കുതിരകൾ . യദാർത്ഥ കുതിരയുമായി ഇവയ്‌ക്ക് യാതൊരു സാമ്യവുമില്ല. ജനകീയ കരുത്തിൽ കുതിച്ചുപായുന്നവ ആയതിനാലാവണം ഇവയെ കുതിരകൾ എന്നു വിളിക്കുന്നത്. മുമ്പ് കെട്ടുകാഴ്ചയുടെ മുൻഭാഗത്ത് ഒരു കുതിരത്തലയും, പിൻഭാഗത്ത് കുതിരയുടെ വാലും വെച്ചിരുന്നതായി പറയപ്പെടുന്നു. ചെട്ടികുളങ്ങരയിൽ കുംഭഭരണിക്കു എഴുന്നെള്ളിക്കുന്ന കുതിരകൾക്ക് 80 – 100 അടിയിലധികം പൊക്കമുണ്ടാകും.
മീനഭരണിയോടനുബന്ധിച്ച് നടക്കുന്ന ഉത്സവത്തിൽ ഇരുപതും ഇരുപത്തഞ്ചും അടി പൊക്കത്തിൽ നാലും അഞ്ചും നിലകളിൽ കെട്ടിയുണ്ടാക്കുന്ന രഥങ്ങൾകും കുതിരയെന്നാണ് പേര് പറയുന്നത്. തോളിൽ വഹിച്ചുകൊണ്ടു പോകുന്ന ചെറിയ രഥങ്ങളെ തേര് എന്നും വിളിക്കുന്നു. ഇമ്മാതിരി കുതിരകളും തേരുകളും കൊല്ലം, ശാസ്താംകോട്ട, നീലംപേരൂർ മുതലായ സ്ഥലങ്ങളിൽ ക്ഷേത്രങ്ങളിലും ഉത്സവകാലങ്ങളിൽ കെട്ടി പ്രദർശിപ്പിക്കാറുണ്ട്.
കെട്ടുകാഴ്ച: ഘടന
കുതിരക്ക് പ്രധാനമായും അഞ്ച് ഭാഗങ്ങളാണുള്ളത്. ഏറ്റവും ചുവട്ടിലായി ചട്ടം. കെട്ടുകാഴ്ചയുടെ സുപ്രധാന ഭാഗമാണിത്. ഇതിനെ വണ്ടിക്കൂട്ട് എന്നും പറയും. നാലുചാടുകളും നീണ്ടതണ്ടും ചേർന്നഭാഗമാണ് വണ്ടിക്കൂട്ട്. ഏതാണ്ട് ഇരുപടിയോളം നീളവും വീതിയുമുള്ള ചട്ടത്തിന് നാലു മൂലകളിലും അഞ്ചടി ഉയരമുള്ള കൂറ്റൻ ചക്രങ്ങളാണ് (ചാടുകൾ ) ഉള്ളത്. സാധാരണയായി ആഞ്ഞിലിത്തടിയാണ് ഇവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ചട്ടത്തിലെ നീണ്ടതണ്ടിന് അച്ചുതണ്ടെന്നും പറയും. കുതിരയെ മൊത്തം നിയന്ത്രിക്കുന്ന അച്ചുതണ്ട് ചട്ടത്തിന്റെ പ്രധാന ഭാഗമാണ്.
അടിക്കുതിര, ഇടക്കുടാരം, പ്രഭട, മേൽക്കൂടാരം എന്നിവയാണ് ഇതരഭാഗങ്ങള്. ഇവ ഓരോന്നും തയ്യാറാക്കാൻ കുതിരച്ചുവട്ടിൽ പ്രത്യേക സ്ഥലങ്ങളുമുണ്ട്.
അടിക്കുതിര എന്നത് കതിരുകാലും, ഇല്ലിത്തട്ടുകളും ചേർന്നതാണ്. ചട്ടത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇതിന് ഏതാണ്ട് അൻപതടി ഉയരം വരും. ചട്ടത്തിനൊപ്പം ചേർന്നു നിൽക്കുന്ന തട്ടു കഴിഞ്ഞാൽ മുകളിൽ പത്തടി ശൂന്യഭാഗമാണ്. ഈ ഭാഗത്തെ മണ്ഡപത്തറയെന്നും വിളിക്കുന്നു. മണ്ഡപത്തറ ഓരോ കുതിരയുടേയും വിസ്മയക്കാഴ്ചയുടെ മാറ്റുരക്കുന്ന ഇടമാണത്. അതിനു മുകളിലാണ് ഇല്ലിത്തട്ടുകൾ തുടങ്ങുന്നത്. ചരിപ്പ്, ദളം, ചരിപ്പ്, അതിനും മുകളിലായി മൂന്നു തട്ടുകൾ കൂടിയുണ്ട്. അതു കഴിഞ്ഞുള്ള കതിരുകലിന്റെ ബാക്കി ഭാഗം പ്രഭട പ്രതിഷ്ഠിക്കാനുള്ളതാണ്.
കുതിരകൾക്കെല്ലാം പ്രഭടയുണ്ടായിരിക്കും. നെറ്റിപ്പട്ടത്തിനും ജീവതയ്‌ക്കും ഇരുപുറത്തും കെട്ടിവെച്ച ചിത്രവർണ്ണാഞ്ചിതമായ ദാരുശില്പമാണ് പ്രഭട. ദാരുശില്പങ്ങളുടെ ഒരു സമുച്ചയമാണ് പ്രഭട. ശൈലി തീർത്തും കേരളീയമാണ്. ചെറിയ ചെറിയ രൂപങ്ങളായി കാത്തിയരൂപങ്ങൾ അലകുകാണ്ടുള്ള ചട്ടത്തിൽ ഉറപ്പിച്ചാണ് ബ്രഹദ് രൂപമാക്കിയെടുക്കുന്നത്. ഈ രൂപങ്ങൾ പലവർണ്ണങ്ങൾ കൊണ്ട് മോടിപിടിപ്പിച്ചിരിക്കും. പ്രഭടയുടെ മധ്യഭാഗത്തായി നെറ്റിപ്പട്ടം ഉറപ്പിക്കും. തേരുകൾക്ക് പ്രഭടയുണ്ടാവുകയില്ല.
കുതിരയ്‌ക്ക് സമകോണാകൃതിയിലുള്ള മധ്യഭാഗത്തിനു താഴെ അഞ്ചുനില എടുപ്പുകളും മുകളിൽ ഏഴുനില എടുപ്പുകളുമുണ്ട്. പിരമിഡിന്റെ ആകൃതിയിൽ ഏറ്റവും മുകളിൽ കാണുന്ന ഭാഗമാണ് മേൽക്കൂടാരം. അതിനു മുകളിലേക്ക് ഉയർന്നുനില്ക്കുന്ന ശില്പഭംഗിയുള്ള സ്തംഭമാണ് നാമ്പ്. താഴികക്കുടത്തിന്റെ പലഅടുക്കുകൾ പോലെ നാമ്പുയർന്നു നില്ക്കുന്നു.
തട്ടുകളിൽ വെള്ളവിരിച്ചതിനുശേഷം മുകളിൽ പച്ചയും ചെമപ്പും തുണികൾ പിടിപ്പിച്ച് ഭംഗിവരുത്തുന്നു. തട്ടുകളിൽ തൂക്കും വൈരക്കൊടിയും ഉറപ്പിക്കലാണ് അടുത്തഘട്ടം. അലങ്കാരങ്ങൾ പിടിപ്പിച്ചുകഴിഞ്ഞാൽ കുതിരയുടെഭാഗങ്ങൾ കപ്പിയും കയറുമുപയോഗിച്ച് യഥാസ്ഥാനങ്ങളിൽ ഉറപ്പിക്കുന്നതോടെ കുതിരയുടെ നിർമ്മാണം പൂർത്തിയാവുന്നു.
തുള്ളിച്ചാടുന്ന പാവക്കുട്ടികൾ , ഭദ്രകാളിമുടി, ഇതൾ വിരിയുന്നതാമര, ഗരുഡൻ, സരസ്വതീദേവിയുടെ ദാരുശില്പം, ശ്രീചക്രം, ദ്വാരപാലികമാർ, പാര്ത്ഥസാരഥി, ഗണപതി, പ്രഭടയിലെ കൃഷ്ണലീല, ദക്ഷയാഗം, അനന്തശയനം എന്നിങ്ങനെ ഓരോ കെട്ടുകാഴ്ചയിലും കാണും ഓരോ സവിശേഷമായ സൗന്ദര്യക്കൂട്ട്.
കുതിരയിൽ നിന്നും വ്യത്യസ്തമാണ് തേരുകളുടെ നിർമ്മാണരീതി. ഇതിന് മുകളിലേക്കു വരുംതോറും ചെറുതാകുന്ന മൂന്നു കുറ്റിയറകളുണ്ട്. രണ്ടുചരിപ്പുകളും മേൽക്കൂടാരവും, അതിനോടു ചേർന്ന തട്ടുകളുമാണു തേരുകൾക്ക് ഉള്ളത്. ഓരോ ചരിപ്പുകൾക്ക് മുകളിലും രണ്ടു വീതം തട്ടുകളുണ്ടാകും. കൂടാതെ ചട്ടത്തോട്ടുചേർന്ന രണ്ടു തട്ടുകളും.
ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, പേള, നടക്കാവ് എന്നിങ്ങനെ ആറുകരകളിൽ നിന്ന് കെട്ടുകുതിരകളും, കണ്ണമംഗലം തെക്ക് കണ്ണമംഗലം വടക്ക്, കടവൂർ, ആഞ്ഞിലിപ്ര, മേനാമ്പള്ളി എന്നീ അഞ്ചു കരകൾക്ക് തേരും മറ്റംവടക്ക് കരയ്‌ക്ക് രൗദ്രഭീമനും മറ്റം തെക്കുകരയ്‌ക്ക് ഹനുമാനും പാഞ്ചാലിയുമാണ് കെട്ടുകാഴ്ചകൾ.
മറ്റം വടക്കുകരയുടെ കെട്ടുകാഴ്ചയായ, ‘ഏകചക്രയിൽ ബകന് ചോറുമായി പോകുന്ന ഭീമന്റെ രൂപം’ അതീവസുന്ദരവും ശ്രദ്ധേയവുമാണ്. ഉടുത്തുകെട്ടി, ഉത്തരീയങ്ങളും ചാർത്തി, ഒരുകാലിൽ മറുകാല് കയറ്റിവെച്ച്, കുതിച്ചുചാടുന്ന രണ്ടു പോത്തുകളെ ഒരുകൈകൊണ്ട് തെളിച്ച്, മറ്റേകയ്യില് കൊടികെട്ടിയ ഗദപിടിച്ച്, മേൽ മീശ പിരിച്ചുവെച്ച്, ചിരിച്ച്, കവിൽ തുടുത്ത്, കണ്ണുതുറിച്ച്, കിരീടമണിഞ്ഞ ശിരസ്സിനുപിന്നിൽ കേശഭാരമഴിഞ്ഞുചിന്നി വരുന്ന ഭീമന്റെ രൂപം അതിഗംഭീരമാണ്. കണ്ണുകളുടെ തീഷ്ണതയും നിശ്ചയദാര്ഢ്യവും അനുപമം. കഥകളിയുടെ ചമയങ്ങളോട് ഈ ഉരുവിന് ആധര്മ്മണ്യം കാണാം. ചമയവും മുഖത്തെഴുത്തും ശിരോലങ്കാരവും വസ്ത്രവും നഖങ്ങളുമെല്ലാം കഥകളിയിലെ രൗദ്രവേഷത്തെ അനുസ്മരിപ്പിക്കും.
ഹനുമാനും ഗംഭീര നയനനാണ്. കഥകളിയുടെ വേഷവിധാനങ്ങൾ ഈ ഉരുവിനെയും കണ്ണുകൾക്ക് വിരുന്നാക്കുന്നു. മറ്റം തെക്കുകരയിലെ പ്രധാന കാഴ്ച ഹനുമാനാണ്. സർവ്വാഭരണ വിഭൂഷിതയായ പാഞ്ചാലിയെയും ഈ കരയിൽ നിന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നുണ്ട്. ഹനുമാൻ , പാഞ്ചാലി എന്നിവയ്‌ക്കും ശില്പഭംഗിയുണ്ട്. ഹനുമാൻ കെട്ടുകാഴ്ചയിൽ ഇടംപിടിക്കുന്നതിനു മുമ്പ് ‘ഘടോൽക്കചനെ’യായിരുന്നു ഈ കരയിൽ നിന്ന് എഴുന്നള്ളിച്ചിരുന്നതെന്ന് പഴയ രേഖകൾ സൂചിപ്പിക്കുന്നു (കേരള സഞ്ചാരം, കാട്ടാക്ക ദിവാകരൻ, സെഡ് ബുക്സ്, മുംബൈ, 2005). നാട്ടിലെ പഴമക്കാരുടെ നാവിലും ഓർമ്മകളിലും ഘടോൽക്കചൻ നിലനില്ക്കുന്നുണ്ട്. 1960 കളിലെ പുനർനിർമ്മാണത്തിനു ശേഷമാണ് ഘടോൽക്കചന്റെ മുഖം ഹനുമാനിലേക്ക് പരിവർത്തിപ്പിച്ചതെന്നാണ് അനുമാനം. 1948-ലാണ് ഘടോൽക്കചന്റെ മുഖംമിനുക്കി ഹനുമാനാക്കിയതെന്നാണ് ദീര്ഘകാലം കരയുടെ ഭാരവാഹിയായിരുന്ന ശിവശങ്കരപ്പിള്ളയുടെ അഭിപ്രായം.
കെട്ടുകാഴ്ചകൾ ദേവീ സന്നിധിയിലെത്തി ദർശനം നടത്തുന്നതിനും വയലിൽ അണിനിരക്കുന്നതിനും പാരമ്പര്യ വഴക്കമുണ്ട്. കരകളുടെ ക്രമമനുസരിച്ചാണിത് നടക്കുന്നത്. കെട്ടുകാഴ്ചകൾ നിരക്കുന്ന വയലിന് കാഴ്ചക്കണ്ടമെന്ന പേരാണ് നാട്ടുവ്യവഹാരത്തിലുള്ളത്.
ആറു കരയിൽ നിന്നും കുതിരകളും അഞ്ചു കരകളിൽ നിന്നു തേരുകളും കാഴ്ചയായെത്തുന്നു. ഈരേഴ തെക്കുംവടക്കും കൈത തെക്കും വടക്കും പേളയും നടക്കാവുമാണ് കുതിരകളെ കെട്ടുന്നത്. കണ്ണമംഗലം തെക്കും വടക്കും കടവൂർ, ആഞ്ഞിലിപ്ര, മേനാമ്പള്ളി എന്നീകരകളും തേരാണ് ഒരുക്കുന്നത്.
ചെട്ടികുളങ്ങര കൂടാതെ, ആലപ്പുഴയിലെയും കൊല്ലത്തെയും പലക്ഷേത്രങ്ങളിലും കെട്ടുകാഴ്ചകൾ നിലവിലുണ്ട്. തൃക്കടവൂർ, മുളങ്കാടകം, പോരുവഴി, ഓച്ചിറ, നൂറനാട്പടനിലം, വലിയകുളങ്ങര, മാവേലിക്കര മറുതാച്ചിനട, മറ്റം മഹാദേവര്ക്ഷേത്രം, കൊയ്പള്ളികാരാഴ്മ, പന്തളം, ചാമക്കാവ്, നീലംപേരൂർ തുടങ്ങിയ സ്ഥലങ്ങളിലെ കെട്ടുകാഴ്ചകൾ ശ്രദ്ധേയമാണ്.
ഈ ലേഖനത്തിന്റെ ആദ്യഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹരികുമാർ ഇളയിടം
Phone : 9447304886
ഓണാട്ടുകരയിലെ അറിയപ്പെടുന്ന പ്രാദേശിക ചരിത്ര കാരനാണ് ഹരികുമാർ ഇളയിടം.’ചെട്ടികുളങ്ങര കുംഭഭരണി: ഓണാട്ടുകരയുടെ പൂരോത്സവം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
ഫോട്ടോ പ്രശാന്ത് കുമാർ എസ്സാർ
Comments