മേഘാലയയും നാഗാലൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മേഘാലയയിൽ 12 ജില്ലകളിലെ 60 നിയമസഭാ സീറ്റുകളിൽ 59 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ്. 59 നിയമസഭാ മണ്ഡലങ്ങളിലെ 3,419 കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി മേഘാലയ ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു. 36 വനിതകൾ ഉൾപ്പെടെ 369 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി എച്ച് ഡോങ്കുപാർ റോയ് ലിംഗ്‌ദോയുടെ മരണത്തെ തുടർന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സോഹിയോങ് നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കില്ല. വൈകിട്ട് നാല് മണി വരെയാണ് വോട്ടെടുപ്പ്.
നാഗാലൻഡിലും 60 സീറ്റുകളിൽ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അകുലോത്തോയിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി പിൻമാറുകയായിരുന്നു.നാല് വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 183 സ്ഥാനാർത്ഥികളാണ് നാഗാലാൻഡിൽ മത്സരരംഗത്തുള്ളത്.
ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെത്തിയിരുന്നു. ഇരു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം മാർച്ച് രണ്ടിന് പ്രഖ്യാപിക്കും. നിലവിൽ രണ്ടിടത്തും എൻഡിഎയാണ് അധികാരത്തിലുള്ളത്.
Comments