കൊൽക്കത്ത : മുർഷിദാബാദിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 14 സ്വർണ ബിസ്കറ്റുകളുമായി യുവാവ് പിടിയിൽ. അതിർത്തി രക്ഷാ സേനയാണ് 1.632 കിലോഗ്രാമുള്ള 93 ലക്ഷം രൂപ വിലമതിക്കുന്ന 14 സ്വർണ്ണ ബിസ്ക്കറ്റുകൾ പിടിച്ചെടുത്തത്. ബിഎസ്എഫിന്റെ ബോർഡർ ഔട്ട് പോസ്റ്റ് ചർഭദ്ര ബേസിലാണ് സംഭവം. കബീറുൽ മണ്ഡല് (24) എന്നയാളാണ് അനധികൃത സ്വർണ കടത്തിന് അറസ്റ്റിലായതെന്ന് ബിഎസ്എഫ് അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സേന പ്രദേശം വളയുകയും സംശയാസ്പദമായ രീതിയിൽ കണ്ട യുവാവിനെ പരിശോധിക്കുകയുമായിരുന്നു. തുടർന്നാണ് യുവാവിന്റെ പക്കലിൽ നിന്നും സ്വർണം കണ്ടെത്തിയത്. സ്വർണ ബിസ്ക്കറ്റുകൾ 28 കഷ്ണങ്ങളായി മുറിച്ച നിലയിലാണ് കണ്ടെത്തിയത്.
ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പ്രദേശത്ത് സ്ഥിരമായി കള്ളക്കടത്തു നടത്തുന്നവരുടെ വിവരങ്ങൾ പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ ബിഎസ്എഫ് എല്ലായിടത്തും കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രതിയെയും പിടിച്ചെടുത്ത സ്വർണ ബിസ്ക്കറ്റുകളും തുടർ നടപടികൾക്കായി കസ്റ്റംസ് ഓഫീസ് ജലങ്കിയ്ക്ക് കൈമാറിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
Comments