തിരുവനന്തപുരം: സഭയിൽ ഭരണ-പ്രതിപക്ഷ പോര്. ലൈഫ് മിഷൻ കോഴയിടപാടിലായിരുന്നു ഇരു വിഭാഗവും ഏറ്റുമുട്ടിയത്. പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി മാത്യു കുഴൽനാടൻ എംഎൽഎ സഭയിൽ ആരോപിച്ചു. ലൈഫ് മിഷൻ കോഴയിടപാടിലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയിലാണ് നാടകീയ സംഭവങ്ങൾ സഭയിലുണ്ടായത്.
ഇതിന് പിന്നാലെ പിണറായി വിജയനെയും സർക്കാരിനെയും അതിരൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തുവന്നു. ലൈഫ് മിഷൻ കോഴ എന്നു കേൾക്കുമ്പോൾ മുഖ്യമന്ത്രിയ്‌ക്കും മന്ത്രിമാർക്കും മറ്റംഗങ്ങൾക്കും എന്തിനാണ് ഇങ്ങനെ പൊള്ളുന്നതെന്നും അത് യാഥാർഥ്യമല്ലേയെന്നുമാണ് സതീശൻ ചോദിച്ചത്. ഇരുപത് കോടി രൂപ റെഡ് ക്രസന്റ് ദുബായിൽനിന്ന് ഇങ്ങോട്ടുതന്നപ്പോൾ അതിൽ കോഴ വാങ്ങിച്ചിട്ടുണ്ടെന്ന് മുൻമന്ത്രിസഭയിലെ രണ്ട് അംഗങ്ങളായ തോമസ് ഐസക്കും എകെ ബാലനും പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണങ്ങളെ പച്ചക്കള്ളമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. താൻ ആരെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാക് വാദവുമായി മാറി. ഇരുപക്ഷവും സഭയിലെ സീറ്റിൽ നിന്നും എഴുന്നേറ്റ് ബഹളം വെച്ചതോടടെ സഭ അൽപ്പ സമയത്തേക്ക് പിരിഞ്ഞു. പച്ചക്കള്ളമെന്ന് പറഞ്ഞ പിണറായിയ്‌ക്ക് രൂക്ഷ മറുപടിയാണ് കുഴൽനാടൻ നൽകിയത്. കള്ളമാണെങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും ഇഡിയ്‌ക്ക് നൽകിയ റിപ്പോർട്ടിനെയാണ് താൻ ഉദ്ധരിച്ചതെന്നുമാണ് അദ്ദേഹം നൽകിയ മറുപടി.
ഇതിന് മറുപടി നൽകിയ പിണറായി, മാത്യു കുഴൽനാടൻ ഏജൻസിയുടെ വക്കീൽ ആകുകയാണെന്ന് കുറ്റപ്പെടുത്തി. ഉപദേശം ആവശ്യമുണ്ടെങ്കിൽ സമീപിക്കാം. പക്ഷേ ഇപ്പോൾ അതിന്റെ ആവശ്യമില്ല. സ്വന്തം നിലയ്‌ക്ക് കാര്യം തീരുമാനിക്കാൻ തനിക്ക് കഴിയും. ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ ഉപദേശം കേൾക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments