സാധാരണ ഗതിയിൽ സർക്കാർ ഓഫീസുകൾ തുറക്കുക പത്ത് മണിയ്‌ക്കാണ്. ഉദ്യോഗസ്ഥർ എത്തി ജോലി തുടങ്ങണമെങ്കിൽ വീണ്ടും വൈകുമെന്നത് മറ്റൊരു വാസ്തവം. എന്നാൽ അതിരാവിലെ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസ് തുറന്നിട്ട നിലയിൽ കണ്ടതിനെ തുടർന്ന് ആളുകൾ ആദ്യമൊന്ന് ഞെട്ടി. പത്തനംതിട്ട അടൂരിലാണ് സംഭവം. പിന്നീട്് ജനങ്ങൾ അന്വേഷിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ജോലി കഴിഞ്ഞ് ജീവനക്കാർ മടങ്ങുമ്പോൾ ഓഫീസ് മുറി പൂട്ടിയില്ലെന്നാണ് ആരോപണം. എന്നാൽ വൃത്തിയാക്കാൻ ജീവനക്കാരി രാവിലെ ഓഫീസ് മുറി തുറന്നതാണെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. അതിരാവിലെ ഓഫീസ് തുറന്ന് കിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടിട്ടുണ്ട്. രാവിലത്തെ ഇരുട്ട് പൂർണമായി നീങ്ങിയിട്ടില്ലെന്ന് വീഡിയോയിൽനിന്ന് വ്യക്തമാണ്. ഈ പ്രദേശത്തുകൂടി രാവിലെ നാലുമണിയോടെ കടന്നുപോയ പത്രവിതരണക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് പ്രഭാതസവാരിയ്‌ക്ക് ഇറങ്ങിയ നാട്ടുകാരിൽ ചിലരാണ് വീഡിയോ പകർത്തിയത്. രാവിലെ ആറിനും ആറരയ്‌ക്കുമിടയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ഓഫീസിൽ കളവ് നടന്നിട്ടില്ലാത്തതിനാൽ ജോലി കഴിഞ്ഞുപോയവർ ഓഫീസ് പൂട്ടാൻ മറന്നതാകാമെന്നാണ് കരുതുന്നത്. എന്നാൽ സമീപവാസിയായ സ്ത്രീ അതിരാവിലെയെത്തി ഓഫീസ് ശുചിയാക്കുന്നതിനുവേണ്ടിയാണ് തുറന്നിട്ടതെന്നാണ് വിവരം. എന്നാൽ പുലർച്ചെ ശുചീകരണം നടത്തുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.
Comments