തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധങ്ങളിൽ നിന്ന് രക്ഷതേടാനായി മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്രകൾ നടത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. റോഡ് യാത്ര മടുത്തപ്പോൾ പലരോടും അഭ്യർത്ഥിച്ചാണ് ഹെലികോപ്റ്റർ ലഭ്യമാക്കിയത്. ഈ സാഹചര്യത്തിൽ, ഭീമമായ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കെന്ന പേരിലാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
മത്സര ലേലത്തിലൂടെ കോപ്റ്ററിന് പുതിയ കരാറുണ്ടാക്കാനാണ് തീരുമാനം. ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ യാത്രയ്‌ക്ക് ഇപ്പോൾ സ്വകാര്യ ഹെലികോപ്റ്റർ പ്രധാനമായും ഉപയോഗിക്കുക. വടക്കൻ ജില്ലകളിലെ യാത്രയ്‌ക്ക് ഇപ്പോൾ സ്വകാര്യ ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുത്തിരിക്കുകയാണ്. ആറ് വിഐപികളെയും ഒമ്പത് സാധാരണ യാത്രക്കാരെയും അവരുടെ പത്ത് കിലോ ലഗേജും വഹിക്കാനാകുന്ന ഹെലികോപ്റ്ററുകളാണ് വാടകയ്‌ക്കെടുക്കുക. 15 വർഷത്തിലേറെ പഴക്കമില്ലാത്ത കോപ്റ്ററാണ് വാടകയ്‌ക്കെടുക്കുന്നത്. വിഐപികൾക്ക് വിശാലമായ സീറ്റുണ്ടാകും. മഴക്കാറോ കാറ്റോ ഉണ്ടെങ്കിൽ പറക്കില്ല.
മുൻ വർഷങ്ങളിൽ ന്യൂഡൽഹി ആസ്ഥാനമായുള്ള ചിപ് സൻ ഏവിയേഷനിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ ധാരണയായിരുന്നു. പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്. കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണമായിരുന്നു. അൽപം കൂടി നിരക്ക് കുറയ്‌ക്കാൻ സർക്കാർ ആവശ്യപ്പെട്ടംങ്കിലും കമ്പനി ആവശ്യം തള്ളുകയായിരുന്നു. ഇത്രയും ഉയർന്ന തുകയ്‌ക്ക് ഹെലികോപ്റ്റർ വാടകയ്‌ക്ക് കൊടുക്കുന്നത് വിവാദമായതോടെ ഇടപാട് സർക്കാർ മരവിപ്പിക്കുകയായിരുന്നു.
Comments