മലയാള സിനിമ മേഖലയ്‌ക്ക് തീരാനഷ്ടമായിരുന്നു കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദിന്റെ വിയോഗം. ഗാനരചയിതാവ് എന്നതിനപ്പുറം തിരക്കഥാകൃത്ത്, സഹ-സംവിധായകൻ, ടെലിവിഷൻ അവതാരകൻ, നടൻ എന്ന നിലകളിലും അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കിയിരുന്നു. മലയാള സിനിമ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങിയത്. തന്റെ തൂലിക ചുരത്തിയ ഹൃദയ സ്പർശിയായ ഗാനങ്ങളിലൂടെ മലയാളികളുള്ള കാലത്തോളം ബീയാർ പ്രസാദും അവർക്കിടയിൽ ഉണ്ടാകും. മലയാള സിനിമയിൽ ബീയാർ എന്ന പ്രതിഭയുടെ വളർച്ചയുണ്ടാകരുത് എന്നാഗ്രഹിച്ചവർ നിരവധിയായിരുന്നു. ഇപ്പോഴിതാ, ബീയാർ അടക്കമുള്ള ഗാനരചയിതാക്കളെ അവഗണിച്ചവരുടെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചിരിക്കുകയാണ് ഗാനരചയിതാവായ രാജീവ് ആലുങ്കൽ. മങ്കൊമ്പിൽ നടന്ന ‘ബീയാർ സ്മൃതി’ അനുസ്മരണത്തിലാണ് രാജീവ് ആലുങ്കലിന്റെ വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
‘ഗിരീഷ് പുത്തഞ്ചേരിയും രമേശൻ നായരും കൈതപ്രം തിരുമേനിയും നിറഞ്ഞു നിൽക്കുന്ന മലയാള സിനിമയിലെ ഗാനരചന രംഗത്തു മറ്റൊരാളും ഇരുപത് വർഷത്തിനിടയിൽ കടന്നു വന്നിട്ടില്ല എന്നുള്ള അവസ്ഥയിൽ ഞാൻ മാത്രമെ എത്തിപ്പെടുകയുള്ളു എന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു എവിടെ നിന്നോ ബീയാർ പ്രസാദ് കടന്നു വന്നത്. ആ സിനിമയാണ് കിളിച്ചുണ്ടൻ മാമ്പഴം. പിന്നീട് ഞങ്ങൾ രണ്ടും പേരും കൂടി ഒരുമിച്ച് ഗാനം എഴുതിയ സിനിമയാണ് വെട്ടം. മരിച്ചതിന് ശേഷം ബീയാറിനെ പുകഴ്‌ത്തുന്നത് ഒരു കള്ളത്തരമാണ്. മുപ്പത്തിരണ്ട് വയസ്സിന് മുമ്പ് എഴുതിയ പാട്ടിന് 82-ാം വയസ്സിൽ ശ്രീകുമാരൻ തമ്പി ആഘോഷിക്കപ്പെടുകയാണ്. ദീർഘായുസ്സ് ലഭിച്ചതു കൊണ്ടുള്ള ആഘോഷമാണ്. ശ്രീകുമാരൻ തമ്പി എഴുതിയ പാട്ടുകൾ ദേവരാജൻ മാഷ് നിഷ്‌കരുണം കീറി കളഞ്ഞിരുന്നു. ആ പാട്ടുകളാണ് ഇന്ന് നാം ആഘോഷിക്കുന്നതെല്ലാം. ചിലർ ചിലരെ വളരാൻ അനുവദിക്കില്ല. ബീയാർ പ്രസാദിനെ വളരാൻ അനുവദിക്കാത്ത ഒരാളാണ് എം.ജയചന്ദ്രൻ. ഇരുപത് പടത്തിൽ പാട്ടെഴുതാൻ വന്ന ബീയാറിനെ നിഷ്‌കരുണം പറഞ്ഞയച്ച വ്യക്തിയാണ് ജയചന്ദ്രൻ. വയലാറിനെ വളർത്താൻ വേണ്ടി ദേവരാജൻ മാഷും അങ്ങനെ ചെയ്തിട്ടുണ്ടാവും’.
‘വയലാർ ശരത്ചന്ദ്ര വർമ്മയെ പത്രണ്ടോളം സിനിമകളിൽ നിന്നും ജയചന്ദ്രൻ പറഞ്ഞയച്ചിട്ടുണ്ട്. ഇതിനെതിരെയെല്ലാം ഫൈറ്റ് ചെയ്ത് നിൽക്കാൻ ബീയാറിന് വശമില്ലായിരുന്നു. അദ്ദേഹത്തിന് സ്വപ്‌നങ്ങളില്ലായിരുന്നു. അദ്ദേഹം വലിയ ഒരാളായിരുന്നു. ഒരുപാട് ആൾക്കാർ ബീയാറിന്റെ മഹിമയേയും എളിമയേയും അംഗീകരിക്കാതെ പോയി. ഒരു യോഗത്തിൽ വിളിച്ചപ്പോൾ അദ്ദേഹത്തെ സംഘി ആണെന്ന് പറഞ്ഞ് മാറ്റി നിർത്തി. ഒരു പേരിട്ടിരിക്കുകയാണ്, സംഘി. അനിൽ പനച്ചൂരാനെയും ഇങ്ങനെ മാറ്റി നിർത്തി, ആയാളെയും വേണ്ട. കുറി തൊട്ടതുകൊണ്ട് സംഘിയാണെന്ന് പറഞ്ഞ് ഞങ്ങളെയും മാറ്റി നിർത്തും. ഇത് മൂകാംബികയുടെ കുറിയാണ്. ഇത് മരണം വരെ തൊടും. അതിന്റെ പേരിൽ സംഘിയാണെന്ന് പറഞ്ഞ് മുദ്രകുത്തിയിട്ടൊന്നും കാര്യമില്ല. ഗിരീഷ് പുത്തഞ്ചേരിയുടെ വീട്ടിൽ എപ്പോഴും യൂട്യൂബേഴ്‌സും ചാനലുകാരും വരും. എന്ത് നന്ദിക്കേടാണെന്ന് ഓർക്കണം. ആറ് കീലോമീറ്റർ അപ്പുറത്ത് കൈതപ്രം ജീവിച്ചിരുപ്പുണ്ട് അങ്ങോട്ട് ആരും പോകില്ല. ഗിരീഷ് പുത്തഞ്ചേരിക്കുള്ള അവാർഡ് തന്നെ കൈതപ്രത്തിനുമുണ്ട്. ആരെങ്കിലും അദ്ദേഹത്തെ തിരിഞ്ഞ് നോക്കുന്നുണ്ടോ’ എന്ന് രാജീവ് ആലുങ്കൽ ചോദിച്ചു.
Comments