ന്യൂയോർക്ക്: യുഎൻഎച്ച്ആർസിയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലായ യുഎൻഎച്ച്ആർസിയിൽ പാകിസ്താന്റെ ന്യൂനപക്ഷ പീഡനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ പ്രതിനിധി. ന്യൂനപക്ഷ പീഡനം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, മതപരിവർത്തനം എന്നിവയിലൂടെ പാകിസ്താൻ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യയ്‌ക്കെതിരായ ദുരുദ്ദേശ്യപരമായ പ്രചാരണത്തിനായി ഓഗസ്റ്റ് ഫോറം ദുരുപയോഗിക്കുകയാണ് പാക് പ്രതിനിധി ചെയ്തതെന്ന് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ദശാബ്ദത്തിൽ പാകിസ്താനിൽ സംഭവിച്ച തിരോധാനങ്ങൾ സംബന്ധിച്ച് 8,463 പരാതികളാണ് അന്വേഷണ കമ്മീഷന് ലഭിച്ചത്. അതി ക്രൂരമായ നയത്തിന്റെ ആഘാതം ഏറ്റുവാങ്ങിയത് ബലൂച് ജനതയാണ്. വിദ്യാർത്ഥികൾ, ഡോക്ടർമാർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ തുടങ്ങി നിരവധി വിഭാഗത്തിലുള്ളവരെ നിരന്തരം കാണാതായെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
ക്രിസ്ത്യൻ സമൂഹത്തോടുള്ള പെരുമാറ്റവും തീർത്തും മോശമാണ്. ക്രൂരമായ മതനിന്ദ നിയമങ്ങളിലൂടെ ന്യൂനപക്ഷത്തെ ലക്ഷ്യംവച്ച് പ്രവർത്തിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളിലെ ശുചീകരണ ജോലികൾ ക്രിസ്ത്യാനികൾക്ക് വേണ്ടി തന്നെ മാറ്റിവയ്‌ക്കുന്നു. സമുദായത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. പാകിസ്താനിലെ നീതിന്യായ വ്യവസ്ഥയുടെ നിസംഗതയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് വളമാകുന്നത്. ഹിന്ദു, സിഖ് സമുദായങ്ങളും സമാനമായ അതിക്രമങ്ങൾ നേരിടുന്നുണ്ട്. അവരുടെ ആരാധനാലയങ്ങൾ തകർക്കുകയും പ്രായപൂർത്തിയാകാത്ത ഹിന്ദു-സിഖ് പെൺകുട്ടികളെ മതംമാറ്റുകയും ചെയ്യുന്നുണ്ടെന്ന് യുഎൻഎച്ച്ആർസിയിൽ ഇന്ത്യ പറഞ്ഞു.
Comments