ന്യൂഡൽഹി: പഞ്ചാബിലെ ആംആദ്മി പാർട്ടിയെ കടന്നാക്രമിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ- യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. സംസ്ഥാനത്ത് എഎപി സർക്കാർ രൂപീകരിച്ചതോടെ ക്രമസമാധാനം തകർന്നു. എത്രയും വേഗം നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ ഖാലിസ്ഥാൻ ആയുധധാരികൾ പോലീസുമായി ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് കേന്ദ്രമന്തിയുടെ പരാമർശം.
“കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് പഞ്ചാബിൽ എന്തൊക്കെയാണ് സംഭവിച്ചത്. ഒരു സർക്കാർ രൂപീകരണത്തോടെ ക്രമസമാധാനം പൂർണമായും തകർന്നു. ഇവിടെ നടന്ന സംഭവങ്ങളിൽ നിന്നും എന്താണ് സൂചിപ്പിക്കുന്നത്. ഒരു കാലത്ത് രാജ്യത്ത് പഞ്ചാബ് പോലീസ് ചർച്ചയായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. ഇതിനൊക്കെ ഉത്തരവാദി ആരാണ്.” – അനുരാഗ് ഠാക്കൂർ ചോദിച്ചു.
പഞ്ചാബിൽ ക്രമസമാധാനം പാലിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉറങ്ങുന്ന ഈ സർക്കാർ ഉണർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രമന്തി പറഞ്ഞു.
ഡൽഹിയിൽ ‘യുവ് ഉത്സവ്-ഇന്ത്യ@2047’ ഉദ്ഘാടനം ചെയ്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസത്തിൽ ഖാലിസ്ഥാനി നേതാവ് അമൃത്പാൽ സിങ്ങിന്റെ അനുയായികൾ അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില തകിടം മറിഞ്ഞ സാഹചര്യത്തിൽ പഞ്ചാബിലെ ഭഗവന്ത് മൻ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചത്.
Comments