തൃശ്ശൂർ: നടൻ സുരേഷ് ഗോപിക്കെതിരെ അധിക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശ്ശൂരിൽ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. ചാരിറ്റിയല്ല രാഷ്ട്രീയ പ്രവർത്തനമെന്നും സാമൂഹിക പ്രവർത്തനമാണ് രാഷ്ട്രീയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി തൃശ്ശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഗോവിന്ദന്റെ പരാമർശം.
സാമൂഹിക പ്രവർത്തനം എന്നത് സന്നദ്ധപ്രവർത്തനമാണ്. ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെ കേരളത്തിലെ ഉത്ബുദ്ധരായ വോട്ടർമാർ മനസിലാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപി വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിച്ച് ആർക്ക് ജയിക്കാനാകുമോ അവരെ വിജയിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
കെ റെയിലിനെ കുറിച്ച് ഗോവിന്ദൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശം ട്രോളന്മാർ ഏറ്റെടുത്തിരുന്നു. ”കെ റെയിൽ യാഥാർത്ഥ്യമായാൽ കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരികെയെത്താം. ഇതാണ് കെ റെയിൽ വന്നാലുളള പ്രധാന പ്രയോജനം”. എന്നായിരുന്നു ഗോവിന്ദന്റെ അഭിപ്രായ പ്രകടനം.
Comments