ന്യൂഡൽഹി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭാരത് ഗൗരവ് ട്രെയിൻ സർവീസ് മാർച്ച് 21 മുതൽ ആരംഭിക്കും. ഇന്ത്യൻ റെയിൽവേയുടെ ‘ഭാരത് ഗൗരവ്’ പദ്ധതിയ്‌ക്ക് കീഴിലാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. ഭാരത് ഗൗരവ് ഡ്യുലക്‌സ് ടൂറിസ്റ്റ് എസി ട്രെയിനാണ് സർവീസ് നടത്തുക.
ഡൽഹി സഫദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഭാരത് ഡ്യൂലക്‌സി എസി ട്രെയിനിൽ 156 വിനോദസഞ്ചാരികളെ ഉൾക്കൊള്ളിക്കാൻ കഴിയും. 15 ദിവസത്തെ വിനോദസഞ്ചാരമാണ് നടത്തുന്നത്. വിനോദ സഞ്ചാരികൾ ആദ്യ ദിനത്തിൽ ഗുവാഹത്തിയിൽ കാമാഖ്യ ക്ഷേത്രത്തിലും ഉമാനന്ദ ക്ഷേത്രത്തിലും സന്ദർശിക്കും. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ച് ദേശസഞ്ചാരം നടത്തും. അസം, അരുണാചൽ പ്രദേശ് ,നാഗാലാൻഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് സർവീസ് നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനുള്ളിൽ സജ്ജമാക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകൾ, പ്രത്യേക സുരക്ഷ ഗാർഡുകൾ തുടങ്ങിയ സുരക്ഷാ സജ്ജീകരണൾ ട്രെയിനിലുണ്ട്.
ട്രെയിനിലെ യാത്ര, താമസസൗകര്യം, ഭക്ഷണം, യാത്രാ ഇൻഷുറൻസ് എന്നിവയുൾപ്പെടെയാണ് ട്രെയിൻ ടിക്കറ്റ് നിരക്ക് ഈടാക്കുക. എസി 2 ടയറിലെ യാത്രയ്‌ക്ക് ടിക്കറ്റ് നിരക്ക് 1,06,990 രൂപയാണ്. എസി 1 ക്യാമ്പിനിലെ യാത്രയ്‌ക്ക് ഒരാൾക്ക് 1,31,990 രൂപയും എസി 1 കൂപ്പിൽ 1,49,290 രൂപയുമാണ് ടിക്കറ്റ് നിരക്കെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
Comments