എറണാകുളം: കൊച്ചി ബ്രഹ്‌മപുരത്തെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമനസേനാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ. ഛർദ്ദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭൂരിഭാഗം പേരും ചികിത്സ തേടിയത്.
25 യൂണിറ്റുകളിലായി 150-ഓളം ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ട് നിൽക്കുന്നത്. വൈകുന്നേരത്തോടെ 80 ശതമാനം തീയും അണയ്‌ക്കാൻ കഴിയുമെന്നാണ് ജില്ലാ ഫയർ ഓഫീസർ നൽകുന്ന വിവരം. വിഷപ്പുകയും കാറ്റുമാണ് തീ അണയ്‌ക്കുന്നതിന് തടസം സൃഷ്ടിക്കുന്നത്. തീ അണയ്‌ക്കാൻ ശ്രമം നടക്കുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ജില്ലാ കളക്ടർ രേണു രാജ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങനായിരുന്നു നിർദേശം.
ബ്രഹ്‌മപുരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന ടൺ കണക്കിന് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയ്‌ക്കാണ് കരാർ നൽകിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ബയോ മൈനിംഗ് നടത്തണമെന്നായിരുന്നു ഒമ്പത് മാസം കാലാവധിയുള്ള കരാറിലെ വ്യവസ്ഥ. കരാർ തുകയായ 55 കോടിയിൽ 14 കോടി രൂപ കമ്പനി കൈപ്പറ്റി. കരാർ തീർന്നിട്ടും മാലിന്യ സംസ്‌കരമം എങ്ങുമെത്തിയില്ല. വിജിലൻസ് അന്വേഷണംആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീപിടുത്തം.
Comments