തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിടാനെത്തുന്നവർക്ക് നിർദേശങ്ങളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ചൂട് വളരെ കൂടുതലായതിനാൽ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
അമിത ചൂട് ആയതിനാൽ പൊങ്കാല ഇടാൻ വരുന്നവർ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം, ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യണം. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ടീമിന്റെ സേവനം തേടേണ്ടതാണെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പൊങ്കാലയിടാൻ വരുന്ന സ്ത്രീകൾ പരമാവധി കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്‌ക്കുക, ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക, തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജ്ജലീകരണം തടയും, ശുദ്ധമായ ജലത്തിൽ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ഉപയോഗിക്കുക, ഇടയ്‌ക്ക് കൈകാലുകളും മുഖവും കഴുകുക,കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്. ഇടയ്‌ക്കിടെ വെള്ളം നൽകണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചൂടിൽ നിന്നും രക്ഷനേടാം.
തീപൊള്ളലേക്കാൻ സാധ്യത ഏറെ ആയതിനാൽ തീ പിടിക്കുന്ന വിധത്തിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത്. കൂടാതെ ചുറ്റമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതെ സൂക്ഷിക്കണം, അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്‌ക്കരുത്, തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്‌ക്കണം, വസ്ത്രങ്ങളിൽ തീപിടിച്ചാൽ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടൻ അണയ്‌ക്കുക. അടുത്തുള്ള വോളണ്ടിയർമാരുടെ സഹായം തേടുക, തീപൊള്ളലേറ്റാൽ പ്രഥമ ശുശ്രൂഷ ചെയ്യണം, പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്, വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്, പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്, ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുക, പൊങ്കാലയ്‌ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്താനും ശ്രമിക്കണം.
മാലിന്യങ്ങൾ വലിച്ചെറിയരുത്, നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കഴിക്കണം. കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ കയ്യിൽ കരുതണം. എന്നീ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിട്ടുള്ളത്.
Comments