ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിനും രംഗയിലുണ്ടിനുമിടയിൽ ആദ്യ നോൺ ചാർട്ടേർഡ് വിമാന സർവീസ് മുഖ്യമന്ത്രി നവീൻ പട്‌നായിക് ഫ്‌ളാഗ് ഓഫ് ചെയ്തു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിനെയും സംസ്ഥാനത്തെ പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യോമയാന പദ്ധതിയുടെ ഭാഗമായാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. പൂർണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ടിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
വിമാന സർവീസ് സിൽക്ക് സിറ്റിയായ ബർഹംപൂരിനെയും ടെംമ്പിൾ സിറ്റിയായ ഭുവനേശ്വറിനെയും തമ്മിൽ ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് വ്യക്തമാക്കി. വിമാന സർവീസ് ആരംഭിക്കുന്നത്തോടെ യാത്രാസമയം ഒരു മണിക്കൂറായി കുറയും. ദക്ഷിണ ഒഡീഷയിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് ബർഹംപൂർ. കൂടാതെ, സംസ്ഥാനത്തെ പ്രധാന വ്യവസായ സംരംഭങ്ങൾ ഏറ്റവും കൂടുതലുള്ളതും ഈ മേഖലയിലാണ്.
സംസ്ഥാനത്ത് വ്യോമ ഗതാഗത സംവിധാനം വർദ്ധിക്കുന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലികാ തടാകം, തംപാര തടാകം , ഗോപാലപൂർ ബീച്ച്, റുഷികുലിയ നദി, താരാ താരിണി ക്ഷേത്രം തുടങ്ങിയ ആകർഷണങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്നതാണ് നടപ്പിലാക്കുന്ന പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളം മേഖലയിലെ സാമ്പത്തിക വളർച്ച വേഗത്തിലാക്കുമെന്നും സംസ്ഥാനത്തെ ഓരോ കോണുകളിലേയും വികസന പ്രവർത്തനങ്ങളെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments